ന്യൂഡൽഹി: ഇന്ത്യ- അമേരിക്ക സംയുക്ത സൈനികാഭ്യാസം ‘വജ്രപ്രഹാർ’ ഹിമാചൽ പ്രദേശിൽ പൂർത്തിയായി. ഇന്ത്യ- അമേരിക്ക സംയുക്ത സൈനികാഭ്യാസത്തിന്റെ പതിമൂന്നാം പതിപ്പാണ് ഹിമാചൽ പ്രദേശിലെ ബാക്ലോയിൽ പൂർത്തിയായത്. യു എൻ ചാർട്ടർ പ്രകാരം 21 ദിവസം നീണ്ടു നിന്ന സൈനികാഭ്യാസത്തിൽ ഇരു രാജ്യങ്ങളിലെയും പ്രത്യേക സേനകൾക്ക് വ്യോമയുദ്ധം, ഭീകരവിരുദ്ധ പോരാട്ടങ്ങൾ തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ പരിശീലനം ലഭിച്ചു.
രണ്ട് ഘട്ടമായാണ് സൈനികാഭ്യാസം നടന്നത്. ഒന്നാം ഘട്ടത്തിൽ യുദ്ധസന്നാഹത്തിലും തന്ത്രപ്രധാന പ്രത്യേക ദൗത്യങ്ങളിലുമായിരുന്നു പരിശീലനം. രണ്ടാം ഘട്ടത്തിൽ, സൈനികർ നേടിയ പരിശീലനങ്ങളുടെ പ്രായോഗിക വിലയിരുത്തലുകളും നടന്നു.
സൈനികാഭ്യാസം വിജയകരമായിരുന്നുവെന്ന് ഇരു സേനകളും പ്രതികരിച്ചു. സൈനിക ആസൂത്രണം, പോരാട്ട പദ്ധതികളുടെ പ്രായോഗികമായ നടപ്പിലാക്കൽ എന്നീ മേഖലകളിൽ മികച്ച പരിശീലനം നേടാനും, ആശയങ്ങൾ പരസ്പരം കൈമാറാനും സൈനികർക്ക് സാധിച്ചതായി ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. പർവ്വത മേഖലകളിലെ സ്വാഭാവിക യുദ്ധതന്ത്രങ്ങളും പാരമ്പര്യേതര യുദ്ധതന്ത്രങ്ങളും പരിശീലിക്കാൻ സൈനികർക്ക് സാധിച്ചു.
നിലവിലെ ആഗോള സാഹചര്യത്തിൽ ഇന്ത്യയും അമേരിക്കയും നേരിടുന്ന പൊതുവായ വെല്ലുവിളികളെ കുറിച്ച് വജ്രപ്രഹാറിന്റെ ഭാഗമായി സൈനികർക്ക് അവബോധം നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം ശക്തിപ്പെടുത്താനും ഉഭയകക്ഷി പ്രതിരോധ സഹകരണം മെച്ചപ്പെടുത്താനും സൈനികാഭ്യാസം ഉപകരിച്ചതായി അമേരിക്കൻ സൈനിക വക്താവ് വ്യക്തമാക്കി.
വജ്രപ്രഹാറിന്റെ പന്ത്രണ്ടാം പതിപ്പ് കഴിഞ്ഞ വർഷം ഒക്ടോബറിൽ അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടണിൽ വെച്ച് നടന്നിരുന്നു. അതേസമയം, ഇന്ത്യ- അമേരിക്ക സംയുക്ത സൈനികാഭ്യാസത്തെ സംശയ ദൃഷ്ടിയോടെയാണ് ചൈനയും പാകിസ്താനും വീക്ഷിക്കുന്നത്. അതിർത്തിയിൽ സംഘർഷങ്ങൾ നിലനിൽക്കെ വജ്രപഹാർ സംഘടിപ്പിക്കാൻ ഇന്ത്യ ഹിമാചൽ പ്രദേശ് തിരഞ്ഞെടുത്തത് ചൈനക്കുള്ള ശക്തമായ സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്.
Comments