തിരുവനന്തപുരം: മുഖ്യമന്ത്രി പാർട്ടിക്ക് വിധേയപ്പെട്ട് പ്രവർത്തിക്കേണ്ട ആളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്ത മന്ത്രി എം.വി ഗോവിന്ദൻ. ചുമതല ഏറ്റെടുത്ത ശേഷം എകെജി സെന്ററിൽ മാദ്ധ്യമങ്ങളെ കാണവേയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. പിണറായിയെന്ന മുഖ്യമന്ത്രിയെയും പാർട്ടി സംസ്ഥാന സെക്രട്ടറിയായ എന്നെയും നയിക്കുന്നത് പാർട്ടിയാണ്. എല്ലാത്തിന്റെയും അടിസ്ഥാനപരമായ കാര്യം പാർട്ടിയാണ്. പാർട്ടിക്ക് വിധേയപ്പെട്ട് മുഖ്യമന്ത്രിയും പാർട്ടിയുടെ ഭാഗമായി സംസ്ഥാന ഘടകങ്ങളും പ്രവർത്തിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി സെക്രട്ടറിയാകുന്നത് പ്രത്യേക വെല്ലുവിളിയല്ല. പാർട്ടി തീരുമാനം അനുസരിക്കുന്നു. ജില്ലാ സമ്മേളനങ്ങളിൽ സർക്കാരിനെതിരെയും മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും പ്രവർത്തന ശൈലിക്കെതിരെയും ഉയർന്ന വിമർശനങ്ങൾ സ്വയം വിമർശനമാണെന്നും തെറ്റുകൾ ചർച്ച ചെയ്യുകയാണ് അവിടെ സംഭവിക്കുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ചില ഘട്ടങ്ങളിലൊക്കെ വിഭാഗീയത ഉണ്ടായിട്ടുണ്ട്. ആ വിഭാഗീയത അവസാനിപ്പിക്കാനും സാധിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യയിൽ ആർഎസ്എസും ബിജെപിയും പ്രധാനമായും ലക്ഷ്യമിടുന്നത് കേരളത്തെയാണ്. അതിന്റെ ഭാഗമായി സർക്കാരിനെ അട്ടിമറിക്കാനും അസ്ഥിരപ്പെടുത്താനും പല രീതിയിലുളള ശ്രമങ്ങൾ ഉണ്ടാകും. അതൊക്കെ കണ്ട് ശരിയായ രീതിയിൽ നയിക്കുക എന്നതാണ് പാർട്ടിക്കും സർക്കാരിനും ചെയ്യാനുളളത്.
മാദ്ധ്യമങ്ങൾ മിക്കതും മൂലധന ശക്തിയുമായി ബന്ധപ്പെട്ട് നിൽക്കുകയാണ്. മാദ്ധ്യമങ്ങൾക്ക് കൃത്യമായ താൽപര്യമുണ്ട്. അവരുടെ താൽപര്യം തന്നെയാണ് മുന്നിൽ നിൽക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നല്ല വിജയം നേടാനാണ് പാർട്ടി ശ്രമിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
ഗവർണർ എടുക്കുന്ന നിലപാട് ജനാധിപത്യപരവും ഭരണഘടനാപരവും ആയിരിക്കും. അങ്ങനെ ആവാതിരിക്കുന്ന ഘട്ടത്തിലാണ് വിമർശനം ഉയരുന്നത്. സിപിഎം നേതൃത്വത്തിൽ കണ്ണൂർ ലോബിയുടെ സ്വാധീനമാണെന്ന ആരോപണവും എം.വി ഗോവിന്ദൻ നിഷേധിച്ചു. താനും പിണറായിയും കോടിയേരിയും ഇപി ജയരാജനുമൊക്കെ പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിച്ചു വന്നവരാണെന്നായിരുന്നു മറുപടി.
Comments