ന്യൂഡൽഹി; കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചതോടെ പാർട്ടിക്കുളളിലും പുറത്തും ചർച്ചകളും സജീവമായി. രാഹുൽ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുളള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ പിന്നെ ആര് എന്ന ചോദ്യമാണ് ചർച്ചകളിൽ നിറയുന്നത്. കേരളത്തിൽ നിന്നുളള ശശി തരൂരിന്റെ ഉൾപ്പെടെ പേരുകളാണ് ഈ സ്ഥാനത്തേക്ക് ഉയരുന്നത്. പൃഥ്വിരാജ് ചവാനും മനീഷ് തിവാരിയും ഉൾപ്പെടെയുളളവരുടെ പേരുകളുമുണ്ട്.
പ്രസിഡന്റ് സ്ഥാനത്തേക്ക് ആർക്ക് വേണമെങ്കിലും നാമനിർദ്ദേ പത്രിക നൽകാമെന്ന് ഇന്നലെ പാർട്ടി വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ പത്രിക നൽകിയാലും അച്ചടക്ക നടപടിയോ മറ്റ് പ്രശ്‌നങ്ങളോ വരില്ലെന്ന ആശ്വാസവും നേതാക്കളുടെ നീക്കത്തിന് പിന്നിലുണ്ട്. രാഹുൽ പ്രസിഡന്റാകണമെന്ന് തന്നെയാണ് നിലവിൽ കോൺഗ്രസിന്റെ നേതൃനിരയിൽ നിൽക്കുന്ന മുതിർന്ന നേതാക്കളുടെ അഭിപ്രായം.
എന്നാൽ ഇനി ആ പദവിയിലേക്ക് ഇല്ലെന്നും തന്റെ തീരുമാനം മാറ്റില്ലെന്നുമുളള നിലപാടാണ് രാഹുൽ സ്വീകരിക്കുന്നത്. അടുത്തിടെ ഗുലാം നബി ആസാദ്, കപിൽ സിബൽ തുടങ്ങിയ മുതിർന്ന നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവെച്ചത് രാഹുലിന്റെ പ്രവർത്തനശൈലിയെ വിമർശിച്ചുകൊണ്ടാണെന്നതും ഈ തീരുമാനത്തിന് പിന്നിലുണ്ട്.
രാഹുൽ മത്സരിക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിന്നാൽ പകരം മത്സരിപ്പിക്കാനാണ് ശശി തരൂർ ഉൾപ്പെടെയുളളവരുടെ പേരുകൾ പരിഗണിക്കുന്നത്. ഇതിനിടെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിനെ പാർട്ടി അധ്യക്ഷനാക്കുമെന്ന വാർത്തകൾക്കെതിരെ മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി കൂടിയായ പൃഥ്വിരാജ് ചവാൻ ഉൾപ്പെടെ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഒരു പാവ പ്രസിഡന്റിനെയാണ് ആഗ്രഹിക്കുന്നതെങ്കിൽ പിന്നെ എന്തിനാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാഹുൽ മത്സരിച്ചില്ലെങ്കിൽ പിന്നത്തെ ഊഴം പ്രിയങ്കയ്‌ക്ക് ആയിരിക്കും. എന്നാൽ പ്രിയങ്കയും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രിയങ്കയും പിൻമാറിയാൽ കുടുംബത്തിന് താൽപര്യമുളള നേതാക്കളിൽ ഒരാളെ അവതരിപ്പിക്കാനുളള സാദ്ധ്യതയും രാഷ്‌ട്രീയ നിരീക്ഷകർ തളളിക്കളയുന്നില്ല.
Comments