കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ നേതാക്കൾക്കെതിരായ അഴിമതിക്കേസുകളിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ശക്തമാക്കി. ഈ സാഹചര്യത്തിൽ ബംഗാളിലെ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയുമായി മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. അന്വേഷണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് തുടരുന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാനതല അന്വേഷണം നടത്തുമെന്നാണ് മമതയുടെ ഭീഷണി.
തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗം സംഘടിപ്പിച്ച റാലിയിലാണ് മമത കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചത്. സി ബി ഐ, എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് തുടങ്ങിയ കേന്ദ്ര ഏജൻസികൾക്കെതിരെ ഞാനും കേസ് കൊടുത്തിട്ടുണ്ട്. എന്റെ ഉദ്യോഗസ്ഥരെ ഡൽഹിക്ക് വിളിപ്പിച്ചാൽ കേന്ദ്ര ഉദ്യോഗസ്ഥരെ ഞാനും വിളിപ്പിക്കും. ഇതായിരുന്നു മമതയുടെ ഭീഷണി.
അഴിമതിക്കേസുകളിൽ മുങ്ങി പ്രതിച്ഛായ നഷ്ടമായി നിൽക്കുകയാണ് പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാർ. മമത ബാനർജിയുടെ അടുത്ത അനുയായി അനുബ്രത മണ്ഡൽ ബംഗ്ലാദേശിലേക്ക് കന്നുകാലിക്കടത്ത് നടത്തിയ കേസിൽ സി ബി ഐ അന്വേഷണം നേരിടുകയാണ്. അനുബ്രതയുടെ മകൾ സുകന്യയുടെ ബാങ്ക് അക്കൗണ്ടുകളിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. യോഗ്യതാ പരീക്ഷ പാസാകാതെയാണ് അവർ അദ്ധ്യാപികയായി നിയമനം നേടിയതെന്നും വിവരങ്ങൾ പുറത്ത് വന്നിരുന്നു.
അനധികൃത അദ്ധ്യാപക നിയമന കേസിൽ മമത ബാനർജിയുടെ അനുയായിയായ മുൻ മന്ത്രി പാർത്ഥ ചാറ്റർജിയും കൂട്ടാളി അർപ്പിത മുഖർജിയും അന്വേഷണം നേരിടുകയാണ്. ഇവരിൽ നിന്നും കോടിക്കണക്കിന് രൂപയുടെ വസ്തുവകകൾ ഇഡി പിടിച്ചെടുത്തിരുന്നു. ശാരദാ ചിട്ടി തട്ടിപ്പ് കേസിലും നിയമന അഴിമതികളിലും കേന്ദ്ര ഏജൻസികളുടെ അന്വേഷണം തുടരുകയാണ്.
Comments