തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി മത്സരിക്കാത്ത പക്ഷം ശശി തരൂർ ഉൾപ്പടെയുള്ളവർ പ്രസിഡന്റ് സ്ഥാനത്തേയ്‌ക്ക് മത്സരിക്കുമെന്ന് വാർത്തകൾ വന്നിരുന്നു. പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ സ്വാമി വിവേകാനന്ദന്റെ വചനം പങ്കുവെച്ച് തരൂർ. പ്രസിഡന്റ് സ്ഥാനത്തേയ്‌ക്ക് മത്സരിക്കുമോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് വ്യക്തമായി ഉത്തരം നൽകാൻ ശശി തരൂർ തയ്യാറായിരുന്നില്ല. അധ്യക്ഷ തിരഞ്ഞെടുപ്പ് കോൺഗ്രസ് പാർട്ടിയുടെ നല്ലതിന് വേണ്ടിയാണെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“ഞാൻ പരിഷ്കരണത്തിൽ മാത്രം വിശ്വസിക്കുന്നില്ല; വളർച്ചയിൽ ഞാൻ വിശ്വസിക്കുന്നു.’നിങ്ങൾ ഈ വഴിക്ക് നീങ്ങണം’ എന്ന് നമ്മുടെ സമൂഹത്തോട് നിർദ്ദേശിക്കാൻ എനിക്ക് ധൈര്യമില്ല. രാമന്റെ പാലം പണിയാൻ സഹായിച്ച അണ്ണാനെ പോലെയാകാൻ ഞാൻ ആഗ്രഹിക്കുന്നു, അവൻ തന്നാലാവും വിധം ചെറിയ മണൽത്തരി വാഗ്ദാനം ചെയ്തു.“ എന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകളാണ് ശശി തരൂർ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്.
കോൺഗ്രസിന്റെ പരിഷ്കരണം കൊണ്ടുമാത്രം കാര്യമില്ലെന്നും വളർച്ചയാണ് പ്രാധാനമെന്നുമാണ് എംപി ഉദ്ദേശിച്ചിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേയ്‌ക്ക് ഇല്ലെന്നും തന്നാലാവും വിധം സംഭാവനകൾ നൽകുന്ന ഒരു സാധാരണ കോൺഗ്രസുകാരനായി നിൽക്കാമെന്നും വ്യക്തമാക്കുന്ന വാക്കുകളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. അതേസമയം, കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബം മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി. ഇതോടെ ശശി തരൂരിനൊപ്പം ഉയർന്നു കേൾക്കുന്ന മറ്റൊരു പേര് അശോക് ഗെഹ്ലോട്ടിന്റെയാണ്.
Comments