തിരുവനന്തപുരം: സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പൂർണ പരാജയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരള മോഡലിന്റെ പരാജയമാണ് കുറച്ച് ദിവസങ്ങളിലായി കൊച്ചിയിൽ കാണുന്നത്. സംസ്ഥാനത്തെ റോഡുകൾ എല്ലാം തകർന്നു. വെള്ളക്കെട്ട് കാരണം ജനജീവിതം ദുസഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മഴപെയ്താൽ കേരളത്തിലെ നഗരങ്ങളെല്ലാം നരകങ്ങളാവുകയാണ്. റോഡ് അറ്റകുറ്റ പണിക്ക് എൻഎച്ച്എഐ നൽകിയ പണം പിഡബ്ല്യുഡി ഉപയോഗിക്കുന്നില്ല. അഴിമതിക്ക് വേണ്ടിയാണ് സർക്കാർ നിയമസഭയിൽ ലോകായുക്ത നിയമം കൊണ്ടുവന്നത്. മടിയിൽ കനമുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി ലോകായുക്തയുടെ കഴുത്ത് ഞെരിക്കുന്നത്. സർവ്വകലാശാലകൾ പാർട്ടി ഓഫീസാക്കാനാണ് സർവ്വകലാശാല നിയമം കൊണ്ടുവരുന്നത്. സർക്കാർ ഇത്തരത്തിൽ നിഷേധാത്മക സമീപനം സ്വീകരിക്കുമ്പോഴാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിന്റെ സാമ്പത്തികരംഗം തകർന്ന് തരിപ്പണമായി കഴിഞ്ഞു. കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനും കൊടുക്കാനാവുന്നില്ലെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു. പൊതുമേഖല സ്ഥാപനങ്ങൾക്ക് ശമ്പളം കൊടുക്കാൻ ഗതിയില്ലാതായി. നികുതി വരുമാനം കുറഞ്ഞു. കടമെടുത്താണ് കേരളം മുന്നോട്ട് പോകുന്നത്. കേന്ദ്രസർക്കാരിന്റെ സഹായമുള്ളതു കൊണ്ട് മാത്രമാണ് കേരളം പിടിച്ചു നിൽക്കുന്നത്.
റെയിൽവെ വികസനവും മെട്രോ റെയിൽ നീട്ടുന്നതും അടക്കമുള്ള കാര്യങ്ങൾ പ്രധാനമന്ത്രിയുടെ സന്ദർശനത്തിലൂടെ കേരളത്തിന് ലഭിക്കും. പ്രധാനമന്ത്രി കേരളത്തോട് അനുഭാവപൂർണമായ സമീപനമാണ് കൈക്കൊള്ളുന്നത്. എന്നാൽ കേന്ദ്ര പദ്ധതികൾ അട്ടമിറിക്കാനും പേര് മാറ്റി നടപ്പിലാക്കാനുമുള്ള വിലകുറഞ്ഞ നീക്കമാണ് സ്ഥാനം നടത്തുന്നത്. കേന്ദ്രപദ്ധതികൾ ജനങ്ങളിലെത്തിക്കാൻ ബിജെപി ശ്രമിക്കും. വള്ളംകളിക്ക് അമിത്ഷായെ ക്ഷണിച്ചത് വിവാദമാക്കുന്നത് കോൺഗ്രസിന്റെ ബാലിശമായ സമീപനമാണ്. കോൺഗ്രസും സിപിഎമ്മുമായാണ് ധാരണയുള്ളതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Comments