ന്യൂഡൽഹി : വെള്ളപ്പൊക്കത്തിൽ പെട്ട് കിടക്കുന്ന പാകിസ്താന് കരകയറാൻ കൈത്താങ്ങാവാൻ ഒരുങ്ങി ഇന്ത്യ. അയൽ രാജ്യത്തേക്ക് സഹായം അയയ്‌ക്കുന്നത് ഇന്ത്യയുടെ പരിഗണനയിലുണ്ടെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. ദുരിതം അനുഭവിക്കുന്ന രാജ്യങ്ങൾക്ക് ഇന്ത്യ സഹായം എത്തിക്കുക പതിവാണ്. ഇത്തവണയും അത് തുടരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പാകിസ്താനുള്ള സഹായം സംബന്ധിച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ നിന്ന് പച്ചക്കറി ഇറക്കുമതി ചെയ്യാൻ ലാഹോർ ചേംബർ ഓഫ് കൊമേഴ്സ് പാക് സർക്കാരിനോട് അനുമതി തേടിയിരുന്നു. വെള്ളപ്പൊക്കത്തിൽ ആയിരക്കണക്കിന് ഏക്കർ കൃഷി നശിച്ച സാഹചര്യത്തിലാണ് സഹായം എത്തിക്കാൻ അപേക്ഷ നൽകിയത്.
അതേസമയം ഇന്ത്യയിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചനകൾ നടക്കുകയാണെന്നും ഉടൻ നടപടി സ്വീകരിക്കുമെന്നും പാകിസ്താൻ ധനമന്ത്രി മിഫ്താ ഇസ്മായിൽ പറഞ്ഞു.
കനത്ത മഴയും വെള്ളപ്പൊക്കവും മൂലം 1000 ത്തിലധികം ജീവനാണ് പാകിസ്താനിൽ പൊലിഞ്ഞത്. നൂറ് കണക്കിന് വീടുകളും ഏക്കർ കണക്കിന് കൃഷിയും നശിച്ചു.
പാകിസ്താനിൽ നടന്ന ദുതിരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തിയിരുന്നു. പാകിസ്താനിൽ വെള്ളപ്പൊക്കം ഉണ്ടാക്കിയ നാശം കാണുമ്പോൾ സങ്കടമുണ്ട്. ഈ പ്രകൃതിദുരന്തത്തിൽ ഇരയായവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് ഞങ്ങൾ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ഉടൻ സാധാരണ നിലയിലേക്ക് രാജ്യം മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
Comments