ന്യൂയോർക്ക്: വെള്ളപ്പൊക്കം രൂക്ഷമായ പാകിസ്താൻ സന്ദർശിക്കുമെന്ന് വ്യകതമാക്കി യുഎൻ സെക്രട്ടറി ജനറൽ അറ്റോണിയോ ഗുട്ടെറസ്. ദുരിതമനുഭവിക്കുന്ന ദശലക്ഷ കണക്കിന് ആളുകൾക്ക് സഹായം നൽകാനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുമെന്നും വൃത്തങ്ങൾ വ്യക്തമാക്കുന്നു.
സെപ്തംബർ-9 ന് യുഎൻ മേധാവി ഇസ്ലാമാബാദിലെത്തും. തുടർന്ന് ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങൾ സന്ദർശിക്കും.ദുരിതം ബാധിച്ച കുടുംബങ്ങളുമായി സംസാരിക്കുമെന്നും വിദേശകാര്യ വക്താവ് അസിം ഇഫ്തിഖർ അഹ്മദ് വ്യക്തമാക്കി.
പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും ഐക്യരാഷ്‌ട്ര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്ത് ഏകദേശം 6,50,000 ഗർഭിണികളുണ്ട്. ഇതിൽ അടുത്ത മാസം 73,000 ഗർഭിണികൾ പ്രസവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലൈംഗിക, പ്രത്യുൽപാദന ആരോഗ്യ ഏജൻസിയായ യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (യുഎൻഎഫ്പിഎ) വ്യക്തമാക്കി.വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ സ്ത്രീകൾ സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ് കഴിയുന്നത്. സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമങ്ങൾക്കും സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകി.
വെള്ളപ്പൊക്കത്തിൽ ഇതു വരെ 1,162 ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 3,554 പേർക്ക് പരിക്കേറ്റതായും കണക്കുകൾ വ്യക്തമാക്കുന്നു. ദശലക്ഷക്കണക്കിന് ആളുകൾ ഭവനരഹിതരായി.സ്‌കൂളുകളും ആരോഗ്യ സൗകര്യങ്ങൾക്കും നാശം സംഭവിച്ചു. 33 ദശലക്ഷത്തിലധികം പേരാണ് ഇതു വരെ പലായനം ചെയ്തത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താൻ സർക്കാർ ഐക്യരാഷ്‌ട്രസഭയുമായി ചേർന്ന് ദുരന്തത്തെ നേരിടാൻ 160 മില്യൺ യുഎസ് ഡോളറിന് ഫ്‌ലാഷ് അപ്പീൽ നൽകിയതിനെ തുടർന്നാണ് യുഎൻ മേധാവി പാകിസ്താൻ സന്ദർശിക്കുമെന്ന് അറിയിച്ചത്.
Comments