ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തടയുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ നിർദേശം നൽകി കേന്ദ്രം. പരസ്യദാതാക്കളുടെയും പ്രക്ഷേപകരുടെയും അസോസിയേഷനുകൾക്കുമാണ് നിർദേശം നൽകിയത്. ഒരു ഉൽപന്നത്തിന്റെ മറവിൽ നിരോധിത ഉൽപ്പന്നങ്ങൾ പരസ്യം ചെയ്യുന്നത് കർശനമായി തടയണമെന്നും സർക്കാർ വ്യക്തമാക്കി.
മാർഗ്ഗനിർദ്ദേശങ്ങൾ ബന്ധപ്പെട്ട സ്ഥാപനങ്ങൾ കർശനമായി പാലിക്കുന്നില്ലെന്നും നിരോധിത വസ്തുക്കൾ ഇപ്പോഴും പരസ്യം ചെയ്യുന്നുണ്ടെന്നും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം വ്യക്തമാക്കി.
അടുത്തിടെ ആഗോളതലത്തിൽ ടെലിവിഷൻ സംപ്രേക്ഷണം ചെയ്ത കായിക പരിപാടികളിൽ ഇത്തരം വാടക പരസ്യങ്ങളുടെ നിരവധി സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
മ്യൂസിക് സിഡികൾ, ക്ലബ് സോഡ, പാക്ക് ചെയ്ത കുടിവെള്ളം എന്നിവയുടെ രൂപത്തിലാണ് മദ്യം, പാനീയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ബ്രാൻഡുകൾ പരസ്യപ്പെടുത്തുന്നതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. പെരുംജീരകം, ഏലം എന്നിവയുടെ പരസ്യങ്ങൾക്കൊപ്പം ചവയ്ക്കുന്ന പുകയിലയും ചിത്രീകരിക്കുന്നു. ഇത്തരം പരസ്യങ്ങൾ ജനപ്രിയ താരങ്ങളെ വെച്ച് ചിത്രീകരിക്കുന്നത് വഴി യുവാക്കളെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രാലയം സൂചിപ്പിച്ചു. ഇത്തരത്തിൽ പ്രകോപനപരമായ പരസ്യങ്ങൾ ചിത്രീകരിക്കരുതെന്ന കർശന നിർദേശം ഉപഭോക്തൃ മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു.
Comments