മുംബൈ : കോൾ സെന്റർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഓൺലൈൻ സെക്‌സ് റാക്കറ്റിനെ പിടികൂടി 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി . സംഭവത്തിൽ ഒരാളെ മുംബൈ പോലീസ് ക്രൈംബ്രാഞ്ച് യൂണിറ്റ് അറസ്റ്റ് ചെയ്തു. കോൾ സെന്റർ ഉടമയാണ് അറസ്റ്റിലായത്. മലാഡ് വെസ്റ്റിലെ കോൾസെന്ററിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.
നാല്പ്പത്തിരണ്ടുകാരിയായ സ്ത്രീയുടെ പരാതിയിലാണ് കോൾ സെന്ററിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പരിശോധനയിൽ 19 മൊബൈൽ ഫോണും ഒരു ലാപ്ടോപ്പും പിടിച്ചെടുത്തു. പണത്തിന് പകരമായി ആളുകൾക്ക് വീഡിയോ കോളുകൾ വഴി സംഘം സെക്സ് വാഗ്ദാനം ചെയ്യുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. ഇരകളെ ആകർഷിക്കുന്നതിനായി ചാമറ്റ് എന്ന ഓൺലൈൻ ചാറ്റിംഗ് ആപ്ലിക്കേഷനാണ് ഇവർ ഉപയോഗിച്ചിരുന്നത്.
ഇതിലൂടെ സ്ത്രീകളെ കെണിയിൽപ്പെടുത്തുകയും നഗ്നരായി ദൃശ്യങ്ങൾ പകർത്താനും സംഘം പ്രേരിപ്പിച്ചു. ഇത്തരത്തിൽ അകപ്പെടുന്ന പെൺ കുട്ടികൾക്ക് പണം നൽകുന്നതിന് പ്രതി ‘ഡിജിറ്റൽ ഡയമണ്ട്’ ഉപയോഗിച്ചതായും, ഫോൺ കോളുകളിലൂടെ ലെെംഗിക സംഭാഷണങ്ങൾ വാഗ്ദാനം ചെയ്തതായും ഉദ്യോഗസ്ഥർ കണ്ടെത്തി.
സംഭവത്തിൽ അറസ്റ്റിലായ പ്രതിക്കെതിരെ ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. ഇയാളെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
Comments