ജാർഖണ്ഡ്: പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ പെൺകുട്ടിയെ ജീവനോടെ ചുട്ടുകൊന്ന സംഭവത്തിൽ പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരവും കുറ്റം ചുമത്തും. ജാർഖണ്ഡിലെ ധുംകയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പതിനാറുകാരിയെയാണ് ഷാരൂഖ് ഹുസൈൻ എന്ന യുവാവ് കൊലപ്പെടുത്തിയത്. സംഭവത്തിന് തൊട്ടുപിന്നാലെ തന്നെ ഇയാളെ പോലീസ് പിടികൂടിയിരുന്നു. ജാർഖണ്ഡിലെ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. വേഗത്തിൽ വിചാരണ പൂർത്തിയാക്കുന്നതിന്റെ ഭാഗമായിട്ടാണ് കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റുന്നത്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അതിവേഗ കോടതിക്ക് കൈമാറിയിട്ടുണ്ട്.
പെൺകുട്ടിക്ക് 18 വയസ്സ് തികയാത്തതിനാൽ പോക്സോ ചുമത്തണമെന്ന് ശിശുക്ഷേമ സമിതിയാണ് പോലീസ് സൂപ്രണ്ടിന് നിർദ്ദേശം നൽകിയത്. കഴിഞ്ഞ മാസം 23ാം തിയതിയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഉറങ്ങി കിടക്കുകയായിരുന്ന പെൺകുട്ടിയുടെ ദേഹത്തേക്ക് അക്രമി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റ പെൺകുട്ടി 28ാം തിയതിയാണ് മരിച്ചത്. മരിക്കുന്നതിന് മുൻപ് പോലീസിന് നൽകിയ മൊഴിയിൽ ഷാരൂഖിനെതിരെ വ്യക്തമായ ആരോപണങ്ങളാണ് പെൺകുട്ടി ഉന്നയിച്ചിരിക്കുന്നത്.
ഇസ്ലാം മതം സ്വീകരിച്ച് തന്നെ വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ട് ഷാരൂഖ് നിരന്തരമായി ശല്ല്യപ്പെടുത്തിയിരുന്നതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഷാരൂഖിന് പുറമെ ഇയാൾക്ക് പെട്രോൾ എത്തിച്ച് നൽകിയ നയീം എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ദേശീയ ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ അടുത്ത ദിവസം ധുംകയിലെത്തി പെൺകുട്ടിയുടെ കുടുംബത്തെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.
Comments