ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോർ മേഖലയിൽ രണ്ട് ജെയ്ഷെ ഇ-മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചു. ജെയ്ഷെ ഇ-മുഹമ്മദ് ഭീകരരായ സോപോറിലെ മൊഹമ്മദ് റാഫി, പുൽവാമയിലെ കൈസർ അഷ്റഫ് എന്നിവരെയാണ് സുരക്ഷാ സേന വധിച്ചത്.
രാത്രിയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പോലീസ് സംഘം പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ഏറ്റുമുട്ടലിൽ പ്രദേശവാസിക്കും പരിക്കേറ്റതായി പോലീസ് അറിയിച്ചു.കൊല്ലപ്പെട്ടവർ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ പ്രവർത്തകരാണെന്നും സാധാരണ ജനങ്ങൾക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു ലക്ഷ്യമെന്നും പോലീസ് പറഞ്ഞു.
ഭീകര പ്രവർത്തനങ്ങളിൽ സജീവമായിരുന്ന റാഫിയ്‌ക്കെതിരെ നേരത്തെ രണ്ടുതവണ പിഎസ്എ പ്രകാരം കേസെടുത്തിരുന്നു. ഇരുവരും നിരവധി ഭീകര കുറ്റകൃത്യ കേസുകളിൽ ഉൾപ്പെട്ടവരാണ്. സോപോർ ഏരിയയിലെ സാധാരണക്കാരെ ആക്രമിക്കാൻ അവർ പദ്ധതിയിട്ടിരുന്നതായും കശ്മീർ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് വിജയ് കുമാർ ട്വീറ്ററിൽ വ്യക്തമാക്കി.
Comments