ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് കോൺഗ്രസ്സിൽ പ്രതിസന്ധി രൂക്ഷമാവുകയാണ്. കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ല എന്ന രാഹുൽ ഗാന്ധിയുടെ അറിയിപ്പിനെ തുടർന്ന് വ്യക്തമായ ഒരു നേതാവിനെ ചൂണ്ടിക്കാണിക്കാൻ കോൺഗ്രസ്സിനിതുവരെ സാധിച്ചിട്ടില്ല. ഈ അസ്വസ്ഥത നിലനിൽക്കുമ്പോൾ പാർട്ടിയിലെ മുതിർന്ന നേതാവായ മനീഷ് തിവാരി പാർട്ടിയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെ ചോദ്യം ചെയ്തു മുന്നോട്ട് വന്നിരിക്കുകയാണ്.
കോൺഗ്രസ്സിലെ തിരഞ്ഞെടുപ്പ് ഭരണഘടനാപരവും ജനാധിപത്യ മര്യാദകളേയും മുൻ നിർത്തിയുള്ളതാണെങ്കിൽ ഇലക്ടറൽ സംവിധാനം നടപ്പിലാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഒരാളെ തീരുമാനിച്ച് പത്തു പേർ പിന്താങ്ങുന്ന പരിപാടി ശരിയല്ല. കോൺഗ്രസ്സിൽ തുടർന്ന് വന്നിരുന്ന സമ്പ്രദായം ഇതാണ്. ഇത്തരത്തിലുള്ള തിരഞ്ഞെടുപ്പ് രീതികൾ കോൺഗ്രസ്സ് പാർട്ടി മാറ്റാൻ തയ്യാറാകണമെന്നാണ് അദ്ദേഹം പറയുന്നത്.
കോൺഗ്രസ്സ് അധ്യക്ഷനെ കണ്ടെത്താൻ പരസ്യമായ തിരഞ്ഞെടുപ്പ് നടപടികളിലൂടെ തയാറാകണം. മത്സരത്തിന് തയ്യാറാകുന്നവരുടെ പേര് വിവരങ്ങൾ പാർട്ടിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം. സ്ഥാനാർത്ഥി ആരാണെന്ന് അറിയാൻ എന്തിന് പി സി സി ഓഫീസുകളിൽ പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ്സ് ഒരു ജനാധിപത്യപാർട്ടിയാണ് ആ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആഗ്രഹിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഗുലാം നബി ആസാദ് കോൺഗ്രസ്സ് വിട്ടത് ഇത്തരത്തിലുള്ള പല കുറ്റങ്ങളും രാഹുൽ ഗാന്ധിയിൽ ചുരുതിയാണ്. ജനാധിപത്യം നഷ്ടപ്പെട്ട പാർട്ടിക്ക് കൊള്ളാവുന്ന നേതൃത്വം ഇല്ല എന്നാണ് സോണിയ ഗാന്ധിക്കെഴുതിയ കത്തിൽ ആസാദ് പറഞ്ഞിരിക്കുന്നത്.















