എറണാകുളം: സ്ഥലം മാറ്റിയ ഉത്തരവ് ചോദ്യം ചെയ്ത് ജഡ്ജി കൃഷ്ണകുമാർ നൽകിയ ഹർജി തള്ളി ഹൈക്കോടതി. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്നും കൊല്ലം ലേബർ കോടതിയിലേക്ക് മാറ്റിയതിനെതിരെ നൽകിയ ഹർജിയായിരുന്നു തള്ളിയത്.
ജില്ലാ കോടതി ജഡ്ജിക്ക് തത്തുല്യമായ തസ്തികയാണ് ലേബർ കോടതി ജഡ്ജിയുടേതെന്ന് ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.
ജുഡീഷ്യൽ സർവീസിലെ ഉന്നത സ്ഥാനത്തിരിക്കുന്നയാൾ എന്ന നിലയിൽ എവിടെ ജോലി ചെയ്യാനും തയ്യാറാകണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. നിയമന ഉത്തരവിൽ ഇടപെടാൻ കാരണമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സ്ഥലം മാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജഡ്ജി ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലം മാറ്റം സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും ഡെപ്യൂട്ടേഷൻ തസ്തികയിലേക്ക് മാറ്റിയതിന് മുൻകൂർ അനുമതി വാങ്ങിയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി നൽകിയത്. എന്നാൽ ലേബർ കോടതിയിലെ ചുമതല ഡെപ്യൂട്ടേഷൻ തസ്തികയല്ലെന്നും സ്ഥലം മാറ്റത്തിൽ അപാകതയില്ലെന്നുമാണ് കോടതി നിരീക്ഷിച്ചത്.
ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചു നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വിവാദമായതോടെയാണ് കൃഷ്ണകുമാറിനെ കൊല്ലത്തേക്ക് സ്ഥലം മാറ്റിയത്. യുവതിയുടെ വസ്ത്രധാരണം പ്രകോപനമുണ്ടാക്കുന്ന തരത്തിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കൃഷ്ണകുമാർ ജാമ്യം അനുവദിച്ചത്. സംഭവത്തിൽ ജഡ്ജിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു.
Comments