പത്തനംതിട്ട; ജില്ലയിലെ റവന്യൂ റിക്കവറി ഓഫീസിലെ ജീവനക്കാർക്ക് ഓണക്കാലത്ത് ശമ്പളം നിഷേധിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി എൻജിഒ സംഘ്. ജീവനക്കാർക്ക് രണ്ടുമാസമായി ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ മുടങ്ങിയിരിക്കുകയാണെന്ന് എൻജിഒ സംഘ് ചൂണ്ടിക്കാട്ടി. ഓണക്കാലത്തെ ബോണസ്, ഫെസ്റ്റിവൽ അലവൻസ് എന്നിവയും ഓണം അഡ്വാൻസ് തുകയും നഷ്ടപ്പെട്ടുപോകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിലാണ് എൻജിഒ സംഘ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന റവന്യൂ റിക്കവറി ഓഫീസിലെ ജീവനക്കാർക്കാണ് രണ്ട് മാസമായി ശമ്പളം മുടങ്ങിയത്. ഓഫീസിന്റെ തുടർച്ചാനുമതിയുമായി ബന്ധപ്പെട്ട ഫയലുകളിൽ തീർപ്പാകാത്തതാണ് ശമ്പളം മുടങ്ങാൻ കാരണമായി പറയുന്നത്. ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലെ ഫയൽനീക്കത്തിലുണ്ടായ കാലതാമസമാണ് ഇതിന് കാരണം. പാർട്ട് ടൈം സ്വീപ്പർ മുതൽ വിവിധ തസ്തികകളിലായി 21 ജീവനക്കാരാണ് ഓഫീസിൽ ഉളളത്.
ജൂലൈ മാസത്തെ ശമ്പളവും ഇവർക്ക് ലഭിച്ചിരുന്നില്ല. ആഗസ്തിലെ ശമ്പളം അനുവദിക്കാനുളള നടപടികൾ തുടങ്ങിയിട്ടുപോലുമില്ല. എല്ലാ സർക്കാർ ജീവനക്കാരും ഒന്നാം തീയതി ശമ്പളം കൈപ്പറ്റിയപ്പോൾ ഇവർക്ക് നിരാശയായിരുന്നു. ജീവനക്കാരുടെ മുടങ്ങിയ ശമ്പളവും മറ്റ് ഓണ ആനുകൂല്യങ്ങളും എത്രയും വേഗം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് കേരള എൻജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് അനിത രവീന്ദ്രൻ ആവശ്യപ്പെട്ടു.
സാമ്പത്തിക വർഷാരംഭത്തിൽ പുതുക്കി നൽകേണ്ട തുടർച്ചാനുമതി മാസങ്ങൾ കഴിഞ്ഞിട്ടും പുതുക്കി നൽകാതെ വൈകിപ്പിച്ചത് മൂലം ദൈനംദിന ജീവിത ചെലവുകളും, ജി.പി.എഫ്, മെഡിസെപ്പ്, മറ്റ് ഇൻഷുറൻസ് പദ്ധതികൾ ഉൾപ്പെടെയുള്ള പ്രതിമാസ വിഹിതങ്ങളും വിവിധ ലോൺ ബാധ്യതാ തുകകളും യഥാസമയം അടയ്‌ക്കാൻ കഴിയാതെ ജീവനക്കാർ ബുദ്ധിമുട്ടുകയാണെന്ന് എൻജിഒ സംഘ്ചൂണ്ടിക്കാട്ടി.
പ്രതിഷേധ യോഗത്തിൽ ജില്ലാ പ്രസിഡന്റ് എസ്. ഗിരീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി.അനീഷ്, വൈസ് പ്രസിഡന്റ് കെ. ജി. അശോക് കുമാർ എന്നിവർ പ്രസംഗിച്ചു.















