തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ സർക്കുലർ. വിഴിഞ്ഞം തുറമുഖ സമരവുമായി മുന്നോട്ടു പോകുമെന്ന് ആവർത്തിക്കുകയാണ് ലത്തിൻ സഭ. പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും അധികാരികളിൽ നിന്ന് കൃത്യമായി മറുപടി ലഭിച്ചിട്ടില്ല എന്ന് സഭയും സമരസമിതിയും പറയുന്നു. മാത്രമല്ല, പോർട്ട് കരാറുകാരന്റെ ഒപ്പം ചേർന്ന് മത്സ്യത്തൊഴിലാളികൾക്ക് എതിരെ താത്കാലിക വിധിയും നേടിയെടുത്തുവെന്ന് ലത്തീൻ അതിരൂപത ആരോപിക്കുന്നു.
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. പോലീസിന് സംരക്ഷണം നൽകാനായില്ലെങ്കിൽ കേന്ദ്ര സേനയുടെ സഹായം തേടാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ സമരവുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ച ലത്തീൻ അതിരൂപത സെപ്റ്റംബർ 13-ാം തീയതി വരെയുള്ള ഉപരോധ സമരത്തിന്റെ ക്രമവും പ്രഖ്യാപിച്ചിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തണമെന്നതാണ് സഭയും സമരക്കാരും മുന്നോട്ട് വെയ്‌ക്കുന്ന ആവശ്യം. ലത്തിൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിനെതിരെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തു വന്നിരുന്നു. വിഴിഞ്ഞം തുറമുഖം സുപ്രധാന പദ്ധതിയാണെന്നും നിർമ്മാണം നിർത്തിവെയ്‌ക്കാൻ സാധിക്കില്ല എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
വിഴിഞ്ഞം പദ്ധതിയ്‌ക്കെതിരെയുള്ള സമരത്തിന്റെ പേരിൽ ചിലർ മനഃപൂർവ്വം സംഘർഷമുണ്ടാകാൻ ശ്രമിക്കുകയാണ്. രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ് ഇത്തരം സംഘർഷങ്ങളെന്ന് പിണറായി വിജയൻ ചൂണ്ടിക്കാണിച്ചിരുന്നു. വിഴിഞ്ഞം തുറമുഖ സമരത്തിനെതിരെ ജനങ്ങൾക്കിടയിൽ നിന്നും ആരോപണം ഉയരുന്നുണ്ട്. മത്സ്യത്തൊഴിലാളികളെ അണിനിർത്തി നടത്തുന്ന പ്രക്ഷോഭത്തിന് വിദേശ ധനസഹായം ലഭിക്കുന്നുതായാണ് ആരോപണം. രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ശക്തിയേകുന്ന ഇത്തരം വൻകിട പദ്ധതികൾ തടയുന്നത് കൃത്യമായ അജൻഡയുടെ ഭാഗമാണന്നും പറയപ്പെടുന്നു.
Comments