മുംബൈ: പൂക്കാത്തതോ കായ്‌ക്കാത്തതോ ആയ കഞ്ചാവ് പിടികൂടിയാൽ ലഹരിയുടെ പരിധിയിൽ വരില്ലെന്ന് ഉത്തരവിറക്കി മുംബൈ ഹൈക്കോടതി. വാണിജ്യടിസ്ഥാനത്തിൽ മയക്കുമരുന്ന് കൈവശം വെച്ച കേസിൽ പ്രതിയ്‌ക്ക് മുൻകൂർ ജാമ്യം അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ വിചിത്ര വിധി.
മയക്കുമരുന്ന് ഉൽപാദിപ്പിച്ച കേസിൽ അറസ്റ്റിലായ കുനാൽ കാഡുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 2021 ഏപ്രിലിലാണ് കാഡുവിന്റെ വസതിയിൽ നിന്നും 48 കിലോഗ്രാം പച്ച ഇല കണ്ടെടുത്തത്. പച്ച ഇലകളുള്ള പദാർത്ഥം കഞ്ചവാണെന്ന് എൻസിബി വ്യക്തമാക്കി. 48 കിലോയോളം ഇല കണ്ടെടുത്തതിനാൽ വാണിജ്യ അളവിന് കീഴിലാണ് വരുന്നതെന്നും എൻസിബി കണ്ടെത്തിയിരുന്നു.
‘വിത്തുകളും ഇലകളും പൂക്കളോ കായ്‌ക്കുന്നതോ ആയ ശിഖരങ്ങളോടൊപ്പം ഉണ്ടെങ്കിൽ അത് കഞ്ചാവിന് തുല്യമാകുമെന്ന് സൂചിപ്പിക്കുന്നു. എന്നാൽ വിത്തുകളും ഇലകളും ശിഖരങ്ങൾക്കൊപ്പം ഇല്ലെങ്കിൽ ഇത് കഞ്ചാവായി കണക്കാക്കില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിന് കീഴിലുള്ള കഞ്ചാവിന്റെ നിർവചനത്തെ ആശ്രയിച്ചുകൊണ്ടാണ് ജസ്റ്റിസ് ദാംഗ്രെയുടെ നിരീക്ഷണം.
കാഡുവിനെ അറസ്റ്റ് ചെയ്ത കേസിൽ പിടിച്ചെടുത്ത പദാർത്ഥത്തിൽ വിത്തുകളും ഇലകളും ശിഖരങ്ങൾക്കൊപ്പം ഇല്ലെന്ന് വ്യക്തമായിരിക്കുന്നു. അതിനാൽ കഞ്ചാവായി കണക്കാക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഇയാൾ കുറ്റക്കാരനല്ലെന്ന് പ്രഥമ ദൃഷ്ട്യ തെളിഞ്ഞതായും കോടതി വ്യക്തമാക്കി.
Comments