മുംബൈ: ടാറ്റ സൺസിന്റെ മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ അപ്രതീക്ഷിത മരണത്തിന്റെ നടുക്കത്തിലാണ് വ്യവസായ ലോകം. ഡിജിറ്റൽ ഇന്ത്യയെ ആദ്യ ഘട്ടത്തിൽ തന്നെ ശക്തമായി പിന്തുണച്ച പ്രമുഖരിൽ ഒരാളായിരുന്നു മിസ്ത്രി. 2015 ൽ പ്രധാനമന്ത്രി മുന്നോട്ടുവെച്ച ഡിജിറ്റൽ ഇന്ത്യ എന്ന ആശയത്തെ തുടക്കത്തിൽ തന്നെ പരസ്യമായി പിന്തുണച്ചുകൊണ്ട് മിസ്ത്രി രംഗത്തെത്തിയിരുന്നു.
ഡിജിറ്റൽ ഇന്ത്യയുടെ വിശ്വാസ്യത തന്നെ പ്രതിപക്ഷ പാർട്ടികൾ വ്യാജ പ്രചാരണങ്ങളിലൂടെ തകിടം മറിക്കാൻ നോക്കിയപ്പോൾ മിസ്ത്രിയെപ്പോലുളളവരുടെ അഭിപ്രായങ്ങളായിരുന്നു സംരംഭക ലോകത്തിന് ആത്മവിശ്വാസം നൽകിയത്. ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനം സാദ്ധ്യമാകുമെന്ന് മിസ്ത്രി ഉറച്ച് വിശ്വസിച്ചിരുന്നു.
2015 ജൂലൈ ഒന്നിന് ഡിജിറ്റൽ ഇന്ത്യയ്‌ക്ക് തുടക്കം കുറിക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങിൽ സംസാരിക്കവേ പ്രധാനമന്ത്രിയുടെ ആശയത്തിന് നന്ദി പറഞ്ഞ അദ്ദേഹം ഇന്ത്യയെ ഡിജിറ്റൽ സാമ്പത്തിക ശക്തിയാക്കി മാറ്റാൻ സഹായിക്കുന്നതാണ് പദ്ധതിയെന്നും തുറന്നു പറഞ്ഞു. പൗരൻമാരുടെ ഡിജിറ്റൽ ശാക്തീകരണത്തിനും ശക്തമായ ഡിജിറ്റൽ അടിത്തറ കെട്ടിപ്പടുക്കാനും ഉൾപ്പെടെയുളള പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണവും അദ്ദേഹം പ്രത്യേകം പരാമർശിച്ചിരുന്നു.
ദശാബ്ദങ്ങളായി ഡിജിറ്റൽ രംഗത്ത് ചുവടുറപ്പിച്ച രാജ്യങ്ങൾക്ക് മുൻപിൽ തല ഉയർത്തി നിൽക്കാൻ ആശയം സഹായിക്കുമെന്നും അദ്ദേഹം തുറന്നു പറഞ്ഞു. ബിസിനസ് രംഗത്ത് മാത്രമല്ല, രാഷ്‌ട്രീയ രംഗത്തും സൗഹൃദങ്ങൾ കാത്ത് സൂക്ഷിച്ചിരുന്ന മിസ്ത്രിയുടെ മരണത്തിൽ പ്രധാനമന്ത്രി ഉൾപ്പെടെയുളളവർ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
അപകടത്തിനിടെ തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കുകളാണ് മിസ്ത്രിയുടെ മരണത്തിന് ഇടയാക്കിയതെന്ന് ഡോക്ടർമാർ അറിയിച്ചു. അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്കുളള യാത്രയ്‌ക്കിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന മെർസിഡസ് കാർ അപകടത്തിൽ പെടുകയായിരുന്നു. സൂര്യ നദിക്ക് കുറുകെയുളള പാലത്തിൽ വൈകിട്ട് 3.15 ഓടെയായിരുന്നു സംഭവം.
Comments