ന്യൂഡൽഹി : ഇന്ന് ദേശീയ അദ്ധ്യാപക ദിനം. അക്ഷര ലോകത്തെ പരിചയപ്പെടുത്തി, അതിലൂടെ നമ്മെ നമ്മളാക്കി മാറ്റിയ ഗുരുക്കന്മാർക്കായി ഒരു ദിനം. ലോകത്തിന്റെ ശിൽപികളായ വരും തലമുറയ്‌ക്ക് അറിവിന്റെ വെളിച്ചം പകർന്നുകൊടുക്കുന്ന എല്ലാ അദ്ധ്യാപകരെയും ഈ ദിനത്തിൽ ആദരിക്കുന്നു.
മുൻ രാഷ്‌ട്രപതി ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ ജന്മദിനമായ സെപ്റ്റംബർ അഞ്ചിനാണ് രാജ്യം അദ്ധ്യാപക ദിനം ആചരിക്കുന്നത്. അദ്ധ്യാപകർ സമൂഹത്തിന് നൽകുന്ന സംഭാവനകളെക്കുറിച്ച് ഓർക്കാനും അതിനെ ആദരിക്കാനും വേണ്ടിയാണിത്. എന്നാൽ ഇതിന് പിന്നിലൊരു കഥയുണ്ട്. ഡോ എസ്. രാധാകൃഷ്ണൻ രാഷ്‌ട്രപതി ആയിരിക്കുന്ന സമയത്ത് ഒരു ദിവസം അദ്ദേഹത്തിന്റെ ഏതാനും ശിഷ്യന്മാർ അദ്ദേഹത്തെ കാണാൻ എത്തി. തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട അദ്ധ്യാപകന്റെ ജന്മദിനമാണ് വരാൻ പോകുന്നത്, ആ ദിവസം ആഘോഷമാക്കി മാറ്റാൻ അനുവാദം തരണമെന്നായിരുന്നു ആവശ്യം. ആ അദ്ധ്യാപകൻ വേറെ ആരും ആയിരുന്നില്ല. ഡോ. എസ് രാധാകൃഷ്ണൻ തന്നെയായിരുന്നു.
എത്ര നിർബന്ധിച്ചിട്ടും അദ്ദേഹം അതിന് സമ്മതിച്ചില്ല. ഒടുവിൽ ശിഷ്യൻമാരുടെ നിർബന്ധം സഹിക്കാതെ വന്നതോടെ നിങ്ങൾക്ക് നിർബന്ധമാണങ്കിൽ രാജ്യത്തെ മുഴുവൻ അദ്ധ്യാപകർക്കും വേണ്ടി അദ്ധ്യാപക ദിനമായി നമുക്ക് സെപ്തംബർ 5 ആഘോഷിക്കാം എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ 1961 ആദ്യത്തെ അദ്ധ്യാപക ദിനം രാജ്യത്ത് ആഘോഷിച്ചു. പിന്നീടിങ്ങോട്ട് എല്ലാ വർഷവും നാം അത് തുടരുന്നു.
‘ഗു’എന്നാൽ ഇരുട്ട് ‘രു’ എന്നാൽ രക്ഷകൻ.ഗുരു എന്ന വാക്കിന് അർത്ഥം തന്നെ ഇരുട്ടിൽ നിന്ന് രക്ഷിക്കുന്നവർ എന്നാണ്, അതായത് ജീവിതത്തിൽ വെളിച്ചം പകരുന്നവൻ.
പണ്ട് കാലങ്ങളിൽ ഗുരുകുല വിദ്യാഭ്യാസമാണ് വിദ്യാർത്ഥികൾ നേടിയിരുന്നത്. ഗുരുവിന്റെ വീട്ടിൽ പോയി നിന്ന് പഠിക്കുകയും ഗുരുവിനെ സഹായിക്കുകയും ചെയ്യുന്നതിലൂടെ ഗുരുവും ശിഷ്യനും തമ്മിൽ വലിയൊരു ആത്മബന്ധം തന്നെ ഉണ്ടായിരുന്നു. കൊറോണ മഹാമാരിക്കിടയിലും വീട്ടിലിരുന്നും വീടുകളിൽ എത്തിയുമാണ് അദ്ധ്യാപകർ കുട്ടികളെ പഠിപ്പിച്ചത്. വരും തലമുറയെ മികച്ചതാക്കാൻ അഹോരാത്രം പ്രവർത്തിക്കുന്ന അദ്ധ്യാപകർക്കായാണ് ഈ അദ്ധ്യാപക ദിനം സമർപ്പിച്ചിരിക്കുന്നത്.















