ന്യൂഡൽഹി : നടിയെ ആക്രമിച്ച കേസിലെ വിചാരണം കഴിവതും നേരത്തെ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി. ജനുവരി 31 നകം കേസിന്റെ വിചാരണ പൂർത്തിയാക്കണമെന്നാണ് ഉത്തരവ്. നടിയെ ആക്രമിച്ച കേസ് ഞെട്ടിക്കുന്നതാണെന്ന് ബെഞ്ചിലെ അംഗമായ എം.എം. സുന്ദരേഷ് വ്യക്തമാക്കി.
കേസിന്റെ വിചാരണ പൂർത്തിയാക്കാൻ ഫെബ്രുവരി 22 വരെയാണ് സുപ്രീം കോടതി സമയം അനുവദിച്ചത്. എന്നാൽ ഇത് നടപ്പിലാക്കാൻ വിചാരണ കോടതിക്ക് സാധിച്ചില്ല. തുടർന്ന് ആറ് മാസത്തെ സമയം നൽകണമെന്ന് വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് ആവശ്യപ്പെടുകയുമുണ്ടായി. ഈ സാഹചര്യത്തിലാണ് കൂടുതൽ സമയം അനുവദിച്ചത്. വിചാരണ ദൈനംദിനം നടത്തി എത്രയും വേഗം പൂർത്തിയാക്കണമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
സംസ്ഥാന സർക്കാരും ആക്രമിക്കപ്പെട്ട നടിയും ചേർന്ന് വിചാരണ വൈകിപ്പിക്കുകയാണെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. സർക്കാർ നികൃഷ്ടമായ ആരോപണങ്ങളാണ് വിചാരണ കോടതി ജഡ്ജിക്കെതിരെ ഉന്നയിക്കുന്നത്. ഇത് വളരെ ഗൗരവമേറിയ വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഇത് നിഷേധിച്ചു.
Comments