ആലപ്പുഴ; വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴയ്‌ക്കും സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ആലപ്പുഴയിൽ ജില്ലാ ഭരണകൂടവും ഡിടിപിസിയും ചേർന്ന് നടത്താനിരുന്ന ഓണപ്പരിപാടി മാറ്റിവെച്ചു. ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജ ആണ് ഇക്കാര്യം അറിയിച്ചത്.
ആലപ്പുഴ ബീച്ചിലാണ് ജില്ലാ ഭരണകൂടവും ഡിടിപിസിയും ചേർന്ന് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കാനിരുന്നത്. ജില്ലയിൽ ഇന്നു വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിൽ വ്യാപകമായ നാശനഷ്ടം നേരിട്ടിരുന്നു. അതിതീവ്ര മഴസാദ്ധ്യതാ ജില്ലകളിൽ ഉൾപ്പെട്ടതിനാൽ ആലപ്പുഴയിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.
ചെങ്ങന്നൂർ താലൂക്കിൽ നാല് വീടുകളും കാർത്തികപ്പള്ളി താലൂക്കിൽ രണ്ടും മാവേലിക്കര താലൂക്കിൽ അഞ്ചും കുട്ടനാട് താലൂക്കിൽ മൂന്നും ഉൾപ്പെടെ 14 വീടുകൾ ഭാഗികമായി തകർന്നതായിട്ടാണ് ഇതുവരെയുളള റിപ്പോർട്ടുകൾ. മരങ്ങൾ ഉൾപ്പെടെ കടപുഴകിയാണ് വീടുകൾ തകർന്നത്.
മധ്യ പടിഞ്ഞാറൻ അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, വടക്ക് ആന്ധ്ര പ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വേഗതയിലും ചിലവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാദ്ധ്യതയുളളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ആലപ്പുഴയിലും അയൽ ജില്ലയായ കൊല്ലത്തും ഉൾപ്പെടെ ശക്തമായ കാറ്റാണ് ഉച്ചയ്‌ക്ക് ശേഷം അനുഭവപ്പെട്ടത്.
Comments