ന്യൂഡൽഹി: കോൺഗ്രസ്സ് എം പി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പോസ്റ്ററിൽ റോബർട്ട് വാദ്രയുടെ ചിത്രം ഉൾപ്പെടുത്തിയത് പുതിയ വിവാദത്തിലേക്ക്. കോൺഗ്രസ്സിനുള്ളിലെ കുടുംബ വാഴ്ച അവസാനിച്ചിട്ടില്ലെന്നും യാത്രയുടെ പോസ്റ്ററിൽ റോബർട്ട് വാദ്രയെ ഉൾപ്പെടുത്തുന്നതിലൂടെ പുറത്ത് വരുന്നത് രാഹുൽ ഗാന്ധിയുടെ മറ്റൊരു മുഖമാണെന്നും ബിജെപി കുറ്റപ്പെടുത്തി.
പാർട്ടിക്ക് വേണ്ടി പോസ്റ്റർ ഒട്ടിക്കാനും കഷ്ടപ്പെടാനും സാധാരണ അണികളെ ഉപയോഗിക്കുകയും കസേരയിൽ കയറി ഇരിക്കാൻ കുടുംബക്കാരെ തിരുകി കയറ്റുകയുമാണ് സോണിയ ഗാന്ധി ചെയ്യുന്നത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര യഥാർത്ഥത്തിൽ ജനങ്ങൾക്ക് വേണ്ടിയല്ല മറിച്ച് കുടുംബത്തെ സംരക്ഷിക്കാനായി നടത്തുന്ന പരിവാർ ജോഡോ യാത്രയാണെന്ന് ബിജെപി വ്യക്തമാക്കി.
കന്യാകുമാരി മുതൽ കശ്മീർ വരെ 150 ദിവസം കൊണ്ട് 3500 കിലോമീറ്റർ താണ്ടിയാണ് യാത്ര പൂർത്തിയാകുന്നത്. ഇന്ന് വൈകിട്ടോടെ യാത്ര ആരംഭിക്കാനിരിക്കെ റോബർട്ട് വാദ്രയുടെ ചിത്രം പതിഞ്ഞ പോസ്റ്റർ പുതിയ വിവാദത്തിലേക്ക് നയിക്കുകയാണ്. റോബർട്ട് വാദ്രയ്‌ക്ക് എന്ത് രാഷ്‌ട്രീയ പാരമ്പര്യമാണ് അവകാശപ്പെടാനുള്ളതെന്നും കഴിവുള്ളവരെ വെട്ടി മകനെയും മരുമകനെയും കസേരയിൽ കയറ്റി ഇരുത്താനുള്ള ശ്രമമാണ് സോണിയ ഗാന്ധി നടത്തുന്നതെന്നും ബിജെപി ചൂണ്ടിക്കാട്ടി.
Comments