ചെന്നൈ: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്‌ക്കുള്ള തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ച് എംപി രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം വഹിക്കുമോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് താൻ കോൺഗ്രസ് പ്രസിഡന്റാകുമോ ആകില്ലയോ എന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ വ്യക്തമാകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
താൻ എന്ത് ചെയ്യണമെന്ന് വ്യക്തമായി തീരുമാനിച്ചിട്ടുണ്ട്. തന്റെ തീരുമാനത്തിൽ ആശയക്കുഴപ്പമില്ലെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. താൻ കോൺഗ്രസ് പാർട്ടിയുടെ അംഗമാണ്, ഭാരത് ജോഡോ യാത്രയുടെ ഭാഗമാണ്. ഇന്ത്യയെ ഒന്നിപ്പിക്കുകയാണ് ഭാരത് ജോഡോ യാത്രയുടെ യഥാർത്ഥ ലക്ഷ്യം. ഈ യാത്ര കൊണ്ട് കോൺഗ്രസിന് എന്തെങ്കിലും നേട്ടമുണ്ടാകുമോ എന്നത് രണ്ടാമത്തെ കാര്യമാണെന്നും രാഹുൽ ഗാന്ധി പറയുന്നു.
ഭാരത് ജോഡോ യാത്രയിലൂടെ തനിക്ക് രാജ്യത്തെപറ്റി കുറച്ച് ധാരണയെങ്കിലും ലഭിക്കും. മാത്രമല്ല, വരുന്ന രണ്ട് മൂന്ന് മാസത്തിനുള്ളിൽ താൻ കൂടുതൽ ബുദ്ധിമാനാകുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. കേന്ദ്രം ഭരിക്കുന്ന ബിജെപി രാജ്യത്താകമാനം സമ്മർദ്ദം ചെലുത്തി എല്ലാ സ്ഥാപനങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. തങ്ങൾ പോരാടുന്നത് ഏതെങ്കിലും ഒരു രാഷ്‌ട്രീയ പാർട്ടിയോടല്ല, മറിച്ച് എല്ലാ സ്ഥാപനങ്ങളോടുമാണെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.
Comments