കീവ്: യുക്രെയ്ന് നേരെ വീണ്ടും ശക്തമായ ആക്രമണം അഴിച്ചുവിട്ട് റഷ്യ. യുക്രെയ്ൻ സൈനിക വാഹനങ്ങൾ തകർത്ത റഷ്യൻ ഹെലികോപ്റ്ററുകൾ ആശുപത്രിയും തകർത്തതായാണ് റിപ്പോർട്ട്. സുമി മേഖലയിലെ ആശുപത്രിയാണ് റഷ്യൻ ആക്രമണത്തിൽ തകർന്നത്. റഷ്യൻ അതിർത്തിക്കടുത്തുള്ള മേഖലയിലാണ് ആക്രമണം നടന്നത്. അതിർത്തി കടക്കാതെ തന്നെ യുക്രെയ്നിലേയ്ക്ക് റോക്കറ്റുകൾ തൊടുത്താണ് റഷ്യ ആക്രമിച്ചത്.
യുക്രെയിനിൽ നിന്ന് റഷ്യൻ മേഖലയിലേക്ക് ആക്രമിക്കുന്ന സൈനിക കേന്ദ്രങ്ങളെ തകർക്കാനാണ് റഷ്യ ഹെലികോപ്റ്റർ വ്യൂഹത്തെ ഇറക്കിയത്. മാരക പ്രഹരശേഷിയുള്ള മി-8 എംടിവി-5, കാ-52 എന്നീ ഹെലികോപ്റ്ററുകളാണ് റോക്കറ്റുകൾ പായിച്ച് സൈനിക കേന്ദ്രവും ആശുപത്രിയും തകർത്തത്. സൈനിക കേന്ദ്രങ്ങൾ തകർക്കപ്പെട്ടത് ഏത് മേഖലയിലേ താണെന്ന് ഇരുരാജ്യങ്ങളും വെളിപ്പെടുത്തിയിട്ടില്ല. വടക്കുകിഴക്കൻ മേഖലയിലെ ആശുപത്രിയാണ് റഷ്യൻ റോക്കറ്റ് ആക്രമണത്തിൽ തകർന്നത്. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നവരടക്കം നിരവധിപേർ കൊല്ലപ്പെട്ടെന്നാണ് സൂചന.
ഖേഴ്സൺ മേഖലയിലേയ്ക്ക് യുക്രെയ്ൻ മിസൈലുകൾ അയച്ചതിന് തിരിച്ചടി എന്ന നിലയിലാണ് പ്രത്യാക്രമണം ശക്തമാക്കിയതെന്നാണ് മോസ്കോ സൈനിക വൃത്തങ്ങൾ അറിയിക്കുന്നത്. ഹെല്കോപ്റ്റർ ക്യാമറയിൽ നിന്നുള്ള ആക്രമണ ദൃശ്യങ്ങൾ റഷ്യൻ സൈന്യം തന്നെയാണ് പുറത്തുവിട്ടത്.
Comments