ന്യൂഡൽഹി: ഓൺലൈൻ വായ്പാ തട്ടിപ്പുകൾക്കെതിരെ കർശന നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. രാജ്യത്തെ അംഗീകൃത ലോൺ ആപ്പുകളുടെ പട്ടിക തയ്യാറാക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചു. കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ വിളിച്ചു ചേർത്ത യോഗത്തെ തുടർന്നാണ് തീരുമാനം.
അംഗീകൃത ബാങ്കിംഗ് സംവിധാനങ്ങൾക്ക് പുറത്ത്, ധാരാളം ക്രമവിരുദ്ധ ഓൺലൈൻ വായ്പാ തട്ടിപ്പുകൾ നടക്കുന്നതായി കേന്ദ്ര സർക്കാരിന് വിവരം ലഭിച്ചിരുന്നു. ഇതിനെതിരെ കർശന നടപടികൾ ഒട്ടും അമാന്തമില്ലാതെ സ്വീകരിക്കാനാണ് നിർമ്മല സീതാരാമൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ആർ ബി ഐ തയ്യാറാക്കുന്ന പട്ടികയിലുള്ള അംഗീകൃത ലോൺ ആപ്പുകൾ മാത്രമേ ഇനി മുതൽ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ആപ്പ് സ്റ്റോറുകളിലും ലഭ്യമാവുകയുള്ളൂ. ഓൺലൈൻ വായ്പാ തട്ടിപ്പുകൾക്ക് ഇതോടെ ശാശ്വത പരിഹാരം കാണാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
താഴ്ന്ന വരുമാനക്കാരെ പ്രലോഭിപ്പിച്ച് വായ്പകൾ നൽകിയ ശേഷം വലിയ പലിശയും സർവീസ് ചാർജ്ജും ഈടാക്കി ബ്ലാക്ക്മെയിലിംഗിലൂടെയും മറ്റും കെണിയിൽ പെടുത്തുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നു. ഇത്തരത്തിലുള്ള ആപ്പുകൾ മുഖേന കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ്, സ്വകാര്യ വിവരങ്ങളുടെ ദുരുപയോഗം, ബാങ്കിംഗ് തട്ടിപ്പുകൾ എന്നിവ വ്യാപകമാകുന്നതായി കണ്ടെത്തിയിരുന്നു. കടലാസ് കമ്പനികളുടെയും പ്രവർത്തന രഹിതമായ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെയും മറവിൽ ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നതായും കേന്ദ്ര സർക്കാരിന് വിവരം ലഭിച്ചിരുന്നു.
വായ്പകളുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് സമയപരിധി വയ്‌ക്കാനും രജിസ്റ്റേർഡ് ആപ്പുകൾക്ക് റിസർവ് ബാങ്ക് നിർദ്ദേശം നൽകും. കടലാസ് കമ്പനികളെ കണ്ടെത്തി നിർജ്ജീവമാക്കാൻ കോർപ്പറേറ്റ്കാര്യ മന്ത്രാലയവും നടപടികൾ സ്വീകരിക്കും. ഉപഭോക്താക്കൾക്കും ബാങ്ക് ജീവനക്കാർക്കും സർക്കാർ ഏജൻസികൾക്കും കമ്പനികൾക്കും ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് സൈബർ ബോധവത്കരണം നൽകാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു.
Comments