ദുബായ്: ഏഷ്യാ കപ്പ് ഫൈനലിന്റെ റിഹേഴ്സൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ പാകിസ്താനെതിരെ തകർപ്പൻ ജയം നേടി ശ്രീലങ്ക. ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട പാകിസ്താൻ 19.1 ഓവറിൽ 121 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിൽ 17 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക ലക്ഷ്യം മറികടന്നു.
30 റൺസെടുത്ത ക്യാപ്ടൻ ബാബർ അസവും 26 റൺസെടുത്ത മുഹമ്മദ് നവാസും ഒഴികെയുള്ള മറ്റ് പാക് ബാറ്റ്സ്മാന്മാർ എല്ലാം പരാജയമായി. ശ്രീലങ്കയ്‌ക്ക് വേണ്ടി 4 ഓവറിൽ 21 റൺസ് വഴങ്ങി വാനിന്ദു ഹസരംഗ 3 വിക്കറ്റെടുത്തു. മഹീഷ് തീക്ഷണ, പ്രമോദ് മധുശൻ എന്നിവർക്ക് 2 വിക്കറ്റ് വീതം ലഭിച്ചപ്പോൾ ധനഞ്ജയ ഡിസിൽവക്കും ചാമിക കരുണരത്നെക്കും ഓരോ വിക്കറ്റും ലഭിച്ചു.
പാകിസ്താൻ ഉയർത്തിയ ദുർബലമായ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ 2 റൺസ് ചേർക്കുന്നതിനിടെ അവർക്ക് 2 വിക്കറ്റുകൾ നഷ്ടമായി. എന്നാൽ അപാര ഫോമിൽ ബാറ്റിംഗ് തുടരുന്ന ഓപ്പണർ പാത്തും നിസാങ്ക പാകിസ്താൻ ഉയർത്തിയ സമ്മർദ്ദത്തെ അതിജീവിച്ച് അർദ്ധസെഞ്ച്വറിയുമായി പുറത്താകാതെ ശ്രീലങ്കയെ വിജയത്തിൽ എത്തിക്കുകയായിരുന്നു. നിസാങ്ക 48 പന്തിൽ 55 റൺസ് നേടി. 24 റൺസെടുത്ത രജപക്സയും 21 റൺസെടുത്ത ക്യാപ്ടൻ ശനാകയും നിസാങ്കയ്‌ക്ക് മികച്ച പിന്തുണ നൽകിയതോടെ ശ്രീലങ്ക ജയം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.
പാകിസ്താന് വേണ്ടി മുഹമ്മദ് ഹസ്നെയ്ൻ, ഹാരിസ് റൗഫ് എന്നിവർ 2 വിക്കറ്റുകൾ വീതം വീഴ്‌ത്തി. ടൂർണമെൻ്റിൽ നിന്ന് ഇന്ത്യയും അഫ്ഗാനിസ്ഥാനും നേരത്തേ പുറത്തായതോടെ, ഇന്നത്തെ മത്സരഫലം അപ്രസക്തമായിരുന്നു. എങ്കിലും ഇന്ന് നേടിയ വിജയത്തിന്റെ മാനസിക ആനുകൂല്യം ഫൈനലിൽ മുതലെടുക്കാൻ ശ്രീലങ്കയ്‌ക്ക് സാധിക്കും.
Comments