തിരുവനന്തപുരം: വിവരവകാശ രേഖകൾ കൈമാറുന്നതിൽ വീഴ്ച വരുത്തിയ കേരള സർവ്വകലാശാല ഉദ്യോഗസ്ഥന് പിഴ. സർവ്വകലാശാല പബ്ലിക് ഇൻഫർമേഷൻ ഓഫീസറായിരുന്ന പി രാഘവനാണ് 25,000 രൂപ പിഴ ലഭിച്ചത്.
30 ദിവസത്തിനകം പിഴ അടയ്ക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെഎൽ വിവേകാന്ദൻ ഉത്തരവിൽ നിർദ്ദേശിച്ചു.കേരള സർവകലാശാല മനഃശാസ്ത്രവിഭാഗം മുൻ അദ്ധ്യക്ഷൻ പ്രൊഫ. ഇമ്മാനുവൽ തോമസിന്റെ പരാതിയിലാണ് വിവരാവകാശ കമ്മിഷന്റെ ഉത്തരവ്.
2018 മാർച്ചിൽ വിരമിച്ച ഇമ്മാനുവൽ തോമസിനെ സർവകലാശാല കാര്യവട്ടം കാമ്പസിൽ പ്രവേശിക്കുന്നതിൽനിന്ന് വിലക്കി, സർവകലാശാല രജിസ്ട്രാർ 2020 ജൂൺ 25 ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇതിന്റെ കാരണം അന്വേഷിച്ച് അദ്ദേഹം വിവരാവകാശനിയമപ്രകാരം നൽകിയ അപേക്ഷ പരിഗണിച്ച് വിവരങ്ങൾ കൈമാറാൻ അധികൃതർ തയ്യാറായില്ല. തുടർന്നാണ് പരാതി നൽകിയത്. അതേസമയം സർവ്വീസിൽ നിന്നും വിരമിച്ച രാഘവന് നിലവിൽ സ്പെഷൽ ഓഫീസർ തസ്തികയിൽ നിയമനം നൽകിയിരിക്കുകയാണ്.
Comments