ജോധ്പൂർ: രാഹുൽ ഗാന്ധി ആരംഭിച്ചിരിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഉദ്ദേശ ശുദ്ധി തന്നെ ശരിയല്ലെന്ന വിമർശനവുമായി കേന്ദ്രമന്ത്രി അമിത് ഷാ. ഭാരത് ജോഡോ എന്ന് ആവർത്തിക്കുന്ന നേതാവ് ഈ നാട് ഒരു രാഷ്ട്രമേ അല്ലെന്ന് വീമ്പുപറഞ്ഞ വ്യക്തിയാണ്. ജോധ്പൂരിൽ ബിജെപിയുടെ സമ്മേളനത്തിലാണ് രാഹുലിനെതിരെ അമിത് ഷാ ആഞ്ഞടിച്ചത്.
ആദ്യം സ്വന്തം നാടിന്റെ മഹത്വമെന്താണെന്ന് രാഹുൽ പഠിക്കണം. ലക്ഷക്കണക്കിന് ജനങ്ങൾ ഒരു ഇന്ത്യ എന്ന സ്വപ്നം നെഞ്ചിലേറ്റി ജീവത്യാഗം ചെയ്ത നാടാണിത്. ഈ ഇന്ത്യയെ വീണ്ടും ഒന്നിപ്പിക്കുമെന്ന് വീമ്പുപറയുന്നയാൾ വിദേശ ടീ ഷർട്ടും ധരിച്ചിട്ടാണ് വൈകാരികത വളർത്താൻ ആവേശത്തോടെ ഇറങ്ങിയിരിക്കുന്നതെന്നും അമിത്ഷാ പരിഹസിച്ചു.
പാർലമെന്റിൽ ഇന്ത്യയുടെ അഖണ്ഡതയെ അപമാനിച്ച വ്യക്തിയാണ് രാഹുൽ. അഖണ്ഡതയുടെ അടിത്തറയിൽ നിയമനിർമ്മാണം നടത്തുന്ന പാർലമെന്റിലാണ് രാഹുൽ ഇന്ത്യ ഒന്നല്ലെന്ന് വിളിച്ചുപറഞ്ഞത്. കോൺഗ്രസ്സ് ഒന്നടങ്കം സ്വന്തം നേതാവിനെക്കുറിച്ച് കാര്യമായ വിശകലനം തന്നെ നടത്താൻ തയ്യാറാകണം. സ്വയം ഒരുപാർട്ടിയെ ഒരുമയോടെ കൊണ്ടുപോകാൻ സാധിക്കാത്ത നേതാവ് നാടിനെ ഒന്നിപ്പിക്കാൻ ഇറങ്ങുമ്പോൾ ജനങ്ങൾ എല്ലാം തിരിച്ചറിയുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.
കോൺഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാനിലെ സമ്മേളനത്തിൽ രാഹുലിനേയും കോൺഗ്രസിന്റെ നേതൃത്വ പരാജയത്തെയും വിമർശിച്ച അമിത് ഷാ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹലോട്ടിനേയും രൂക്ഷമായി വിമർശിച്ചു. രാജസ്ഥാനെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലേക്കാണ് കോൺഗ്രസ്സ് എത്തിച്ചിരിക്കുന്നത്. നല്ല റോഡുകളില്ല. ഗ്രാമീണർക്ക് വൈദ്യുതി എത്തിക്കാൻ യാതൊരു പദ്ധതിയുമില്ല. യുവാക്കൾ തൊഴിലില്ലാതെ വലയുന്നു. സംസ്ഥാനത്ത് കൊലപാതകങ്ങളും അക്രമങ്ങളും വർദ്ധിക്കുന്നുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
Comments