ന്യൂഡൽഹി: രാജ്യവിരുദ്ധ- മതവിദ്വേഷ പരാമർശങ്ങളുടെ പേരിൽ അറസ്റ്റിലായിട്ടുള്ള വിവാദ ക്രൈസ്തവ പുരോഹിതൻ പൊന്നയ്യയെ സന്ദർശിച്ച് പുലിവാല് പിടിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ന്യായീകരിച്ച് പാർട്ടി. രാഹുൽ ഗാന്ധിയും പൊന്നയ്യയും തമ്മിലുള്ള കൂടിക്കാഴ്ച അംഗുലീമാലനും ശ്രീബുദ്ധനും തമ്മിലുള്ള കൂടിക്കാഴ്ചയ്‌ക്ക് സമാനമാണ് എന്നായിരുന്നു കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ ന്യായീകരണം. ശ്രീബുദ്ധനുമായുള്ള അംഗുലീമാലന്റെ കൂടിക്കാഴ്ച അംഗുലീമാലനെ പരിവർത്തനം ചെയ്യുക മാത്രമല്ല, നമ്മുടെ സംസ്കാരത്തെ പരിപോഷിപ്പിക്കുക കൂടിയാണ് ചെയ്തതെന്നായിരുന്നു ഖേരയുടെ ട്വീറ്റ്.
പവൻ ഖേരയുടെ താരതമ്യം പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. മനുഷ്യരെ കൊന്ന് അവരുടെ വിരലുകൾ കൊണ്ട് മാലയുണ്ടാക്കിയ കാപാലികനായിരുന്നു അംഗുലീമാലൻ. തൊള്ളായിരത്തി തൊണ്ണൂറ്റിയൊൻപത് പേരെ കൊലപ്പെടുത്തി വിരലുകൾ കൊണ്ട് മാലയുണ്ടാക്കിയ ശേഷം ആയിരാമത്തെ വിരലിന് വേണ്ടി അദ്ദേഹം സമീപിച്ചത് ബുദ്ധ ഭഗവാനെ ആയിരുന്നു. എന്നാൽ, ശ്രീബുദ്ധനുമായുള്ള കൂടിക്കാഴ്ച അംഗുലീമാലനിൽ പരിവർത്തനം വരുത്തുകയും പശ്ചാത്താപ വിവശനായ അദ്ദേഹം പിന്നീട് ധർമ്മമാർഗം സ്വീകരിച്ച് ഉത്തമനായി തീരുകയും ചെയ്തു.
ഇതിൽ ആരാണ് അംഗുലീമാലൻ, ആരാണ് ശ്രീബുദ്ധൻ എന്നാണ് ബിജെപി ചോദിക്കുന്നത്. രാഹുൽ ഗാന്ധി അംഗുലീമാലനാണെങ്കിൽ വിദ്വേഷ പ്രചാരകനായ പാസ്റ്റർ പൊന്നയ്യയാണോ ശ്രീബുദ്ധൻ? അതോ മറിച്ചാണോ? രണ്ടായാലും ഇത് ലോകത്താകമാനമുള്ള ബുദ്ധമത വിശ്വാസികളെ അപമാനിക്കലാണ്. സനാതന ധർമ്മത്തെ കുറിച്ചുള്ള അജ്ഞതയാണ് കോൺഗ്രസിനെ കൊണ്ട് ഇത്തരം അബദ്ധങ്ങൾ പറയിപ്പിക്കുന്നത്. ഇതിന് കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആവശ്യപ്പെട്ടു.
ഹിന്ദുക്കൾക്കും ഭാരത മാതാവിനുമെതിരെ വർഗീയ വിഷം തുപ്പിയ ക്രൈസ്തവ പുരോഹിതൻ പൊന്നയ്യയെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കഴിഞ്ഞ ദിവസമാണ് രാഹുൽ ഗാന്ധി സന്ദർശിച്ചത്. ശക്തിയിൽ നിന്നും ഭിന്നനായി യേശുവാണ് യഥാർത്ഥ ഏകദൈവം എന്ന് പൊന്നയ്യ രാഹുലിനോട് പറഞ്ഞു. ഇത് മറ്റ് മതവിശ്വാസങ്ങളെയും ബഹുസ്വര സങ്കൽപ്പത്തെയും അവഹേളിക്കലാണ് എന്നാണ് വ്യാപകമായി ഉയരുന്ന വിമർശനം. താൻ പറഞ്ഞിട്ടാണ് തമിഴ്നാട്ടിൽ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഡിഎംകെക്ക് വോട്ട് ചെയ്തതെന്ന് കഴിഞ്ഞ വർഷം പൊന്നയ്യ അവകാശപ്പെട്ടിരുന്നു. ഭാരത മാതാവിനെതിരെ പൊന്നയ്യ നടത്തിയ പരാമർശങ്ങളും വലിയ തോതിൽ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
Comments