ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ ടോസ് നേടിയ പാകിസ്താൻ ശ്രീലങ്കയെ ബാറ്റിംഗിനയച്ചു. മത്സരത്തിന്റെ മൂന്നാം പന്തിൽ ഓപ്പണർ കുശാൽ മെൻഡിസിനെ ഗോൾഡൻ ഡക്കാക്കി പാക് പേസർ നസീം ഷാ ആദ്യ വിക്കറ്റ് സ്വന്തമാക്കി. ടൂർണമെന്റിൽ മികച്ച ഫോമിൽ കളിച്ചു വന്ന പാത്തും നിസാങ്കയെ ഹാരിസ് റൗഫ് പാകിസ്താൻ ക്യാപ്ടൻ ബാബർ അസമിന്റെ കൈകളിൽ എത്തിച്ചു. നിലവിൽ 3.2 ഓവർ പിന്നിട്ടപ്പോൾ ശ്രീലങ്ക 2 വിക്കറ്റ് നഷ്ടത്തിൽ 23 റൺസ് എന്ന നിലയിലാണ്. ധനഞ്ജയ ഡിസിൽവയും ധനുഷ്ക ഗുണതിലകയുമാണ് ക്രീസിൽ.
ടൂർണമെന്റിൽ തകർച്ചയോടെ തുടങ്ങിയ ശേഷം ഗംഭീരമായ തിരിച്ചു വരവ് നടത്തിയ ടീമാണ് ശ്രീലങ്ക. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് തോറ്റ ശേഷം ബംഗ്ലാദേശിനെതിരെ കഷ്ടിച്ച് ജയം നേടിയാണ് അവർ സൂപ്പർ ഫോറിൽ കടന്നത്. എന്നാൽ സൂപ്പർ ഫോറിൽ അഫ്ഗാനിസ്ഥാനെയും ഇന്ത്യയെയും പാകിസ്താനെയും തോൽപ്പിച്ചാണ് ശ്രീലങ്ക ഫൈനലിൽ എത്തിയത്.
ഇന്ത്യക്കെതിരെ തോൽവിയോടെ തുടങ്ങിയ പാകിസ്താൻ സൂപ്പർ ഫോറിൽ ഇന്ത്യയെ തോൽപ്പിച്ചുവെങ്കിലും അഫ്ഗാനിസ്ഥാനോട് കഷ്ടിച്ച് ജയിച്ചാണ് ഫൈനലിൽ എത്തിയത്. ഫൈനലിന്റെ ഡ്രസ്സ് റിഹേഴ്സൽ എന്ന് വിശേഷിപ്പിക്കപ്പെട്ട സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ശ്രീലങ്കയോട് തോറ്റത് അവർക്ക് തിരിച്ചടിയായിരുന്നു.
Comments