തിരുവനന്തപുരം: കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ആദരം നൽകി വിവേകാനന്ദ കേന്ദ്രം. വിവേകാനന്ദ കേന്ദ്രം അദ്ധ്യക്ഷൻ എ. ബാലകൃഷ്ണനും മറ്റ് അംഗങ്ങളും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഗോവ ഗവണർ പി.എസ് ശ്രീധരന് പിള്ള ആയിരുന്നു മുഖ്യ അതിഥി. രാജ്യത്തിന്റെ അഭിമാനസ്തംഭമായി നിലക്കൊള്ളുന്ന വിവേകാനന്ദ ദർശനങ്ങളുടെ ഓർമ്മകൾ അലയടിക്കുന്ന കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.
കന്യാകുമാരിയിൽ വിവേകാനന്ദ സ്മാരകം കെട്ടിപ്പടുക്കാൻ ധീരമായ മുന്നേറ്റത്തിന് നേതൃത്വം നൽകിയവരിലൊരാളായ ലക്ഷ്മണനെ പി.എസ് ശ്രീധരന് പിള്ള ആദരിച്ചു. 1960 കളിൽ കോഴിക്കോട്, വെള്ളയിൽ കടപ്പുറത്ത് നിന്ന് കന്യാകുമാരിയിലേക്ക് സ്മാരക ശിലാസംരക്ഷണ ദൗത്യവുമായി പോയ ആദ്യ സംഘത്തെ നയിച്ച ധീരപോരാളിയാണ് ലക്ഷ്മണൻ. ഇദ്ദേഹത്തെപ്പോലെ തന്നെ വെള്ളയിൽ കടപ്പുറം, കൊയിലാണ്ടി കടപ്പുറം, പയ്യോളി കടപ്പുറം എന്നിവിടങ്ങളിൽ നിന്നുള്ള ത്യാഗോജ്വല വ്യക്തികളുടെ ജീവന്മരണ പോരാട്ടങ്ങളിലൂടെയായിരുന്നു വിവേകാനന്ദപ്പാറ വീണ്ടെടുത്തതും ഇന്നു കാണുന്ന തരത്തിലുള്ള അത്യുജ്വല സ്മാരകം പണിതതെന്നും ശ്രീധരൻപിള്ള പറഞ്ഞു.
1962-ലാണ് വിവേകാനന്ദ സ്വാമിയുടെ 100-ാമത് ജന്മ വർഷത്തിൽ സ്മാരകം പണിയാനുള്ള ആശയം രൂപപ്പെടുന്നത്. തുടർന്ന് ഒമ്പത് വർഷത്തോളം നീണ്ട നിയമ പോരാട്ടത്തിനും കഠിനാധ്വാനത്തിനും ശേഷമാണ് 1970-ൽ വിവേകാനന്ദ സ്മാരകമെന്ന ഹൈന്ദവരുടെ സ്വപ്നം യാഥാർത്ഥ്യമായത്. ലക്ഷ്മണേട്ടനെപ്പോലുളളവർ ജീവൻ പണയം വെച്ച് പോരാടിയില്ലായിരുന്നെങ്കിൽ വിവേകാനന്ദപ്പാറയും അനുബന്ധ പ്രദേശങ്ങളും മറ്റെന്തൊക്കെയോ ആകുമായിരുന്നു എന്നും ഗോവ ഗവണർ പി.എസ് ശ്രീധരന് പിള്ള പറഞ്ഞു. ദേശാഭിമാനികളായ പോരാളികളിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. ലക്ഷ്മണേട്ടനെ ആദരിക്കുന്നതിലൂടെ മൺമറഞ്ഞുപോയ ദേശാഭിമാനികളായ എല്ലാ ധീര പോരാളികളെയുമാണ് ആദരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments