ചെന്നൈ : മലമ്പാമ്പ് കഴുത്തിൽ വലിഞ്ഞുമുറുക്കി 55 കാരന് ദാരുണാന്ത്യം. പാമ്പ് പിടുത്തക്കാരനായ ജി നടരാജനാണ് മരിച്ചത്. കിണറ്റിൽ വീണ പാമ്പിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ പാമ്പ് കഴുത്തിൽ ചുറ്റി മുറുക്കുകയായിരുന്നു. പാമ്പിനോടൊപ്പം കിണറ്റിൽ വീണ് ശ്വാസം മുട്ടിയാണ് നടരാജൻ മരിച്ചത്.
തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ കാവേരിപട്ടണത്താണ് സംഭവം. കർഷകന്റെ വീട്ടിലെ കിണറ്റിൽ ഒരാഴ്ച മുൻപാണ് മലമ്പാമ്പ് വീണത്. അടുത്തിടെ കനത്ത മഴ പെയ്തതിനാൽ കിണറ്റിൽ വെള്ളം കൂടി. ഇതോടെ പാമ്പിനെ പുറത്തെടുക്കാൻ വീട്ടുകാർ നടരാജനെ സമീപിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് കിണറ്റിൽ വീണ പാമ്പിനെ രക്ഷിക്കാൻ നടരാജൻ എത്തിയത്.
50 അടി താഴ്ചയുള്ള കിണറ്റിലേക്ക് കയറിട്ട് ഇറങ്ങി. തുടർന്ന് പാമ്പിനെ കരയ്‌ക്കെത്തിക്കാൻ ശ്രമിക്കുന്നതിനിടെ അത് നടരാജന്റെ കാലിലും ശരീരത്തിലും ചുറ്റി. ഇതിൽ നിന്ന് ഊരാൻ ശ്രമിക്കുന്നതിനിടെ പാമ്പ് കഴുത്തിൽ വരിഞ്ഞുമുറുക്കി. പാമ്പുമായി ഇയാൾ വെള്ളത്തിലേക്ക് വീണു. എന്നാൽ വെള്ളത്തിലെത്തിയിട്ടും പാമ്പ് നടരാജന്റെ കഴുത്തിൽ നിന്ന് പിടിവിട്ടില്ല.
വിവരം അറിഞ്ഞ് അഗ്‌നിരക്ഷാ സേന എത്തി നടരാജനെ പുറത്തെത്തിച്ചെങ്കിലും അപ്പോഴേക്കും ഇയാൾ മരിച്ചിരുന്നു. എന്നാൽ പാമ്പിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇത് പ്രദേശവാസികളിൽ ഭീതി സൃഷ്ടിച്ചിട്ടുണ്ട്.
Comments