തിരുവനന്തപുരം: വയനാട് എം പി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ നിന്നും ആരംഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ കോൺഗ്രസ്സ് കടത്തു രാഷ്‌ട്രീയ പ്രതിസന്ധി നേരിടുകയാണ്. യാത്ര ഒരു വശത്തു കൂടി നടക്കുമ്പോൾ മറുവശത്ത് പാർട്ടി നേതാക്കളും ജനപ്രതിനിധികളും രാജിവെച്ച് ഒഴിയുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഗുലാം നബി ആസാദ് കോൺഗ്രസ്സിൽ നിന്നും പുറത്ത് പോയതിന് തൊട്ടു പിന്നാലെ നിരവധി നേതാക്കളും എം എൽ എമാരും രാജി വെച്ചിരുന്നു.
ഗുലാം നബി ആസാദിന്റെ രാജിക്ക് ശേഷം കോൺഗ്രസ്സ് വൻ രാഷ്‌ട്രീയ പ്രതിസന്ധി നേരിടുമ്പോഴാണ് ഇന്ത്യയെ ഒരുമിപ്പിക്കാനായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. കോൺഗ്രസ്സ് പ്രവർത്തകർക്ക് ആവേശവും ആത്മവിശ്വാസവും പകർന്നു നൽകാനായി നടത്തുന്ന യാത്രയുടെ തുടക്കത്തിൽ തന്നെ ഗോവയിൽ കൂട്ട രാജി അരങ്ങേറുകയാണുണ്ടായത്. കന്യാകുമാരി മുതൽ കശ്മീർ വരെ ഉള്ള 3500 കിലോമീറ്റർ സഞ്ചരിച്ച് യാത്ര അവസാനിക്കുമ്പോൾ രാഹുൽ ഗാന്ധിയും കുടുംബവും മാത്രമാകുമോ എന്ന അവസ്ഥയിലാണ് കോൺഗ്രസ്സ് എന്ന് സമൂഹമാദ്ധ്യമങ്ങൾ അടക്കം ചർച്ച ചെയ്യുന്നു.
കോൺഗ്രസ്സ് വിട്ട എം എൽ എമാരായ ദിഗംബർ കമ്മത്ത്, മൈക്കിൾ ലോബോ, ദെലിയ ലോബോ, രാജേഷ് ഫൽദേശായ്, കേദാർ നായിക്ക്, സങ്കൽപ്പ് അമോൻക്കർ, അലക്‌സിയോ സെക്വേറിയ, റഡോൾഫ് ഫർണാണ്ടസ് എന്നിവർ തങ്ങളുടെ പാർട്ടിയെ വരെ ബിജെപിയിൽ ലയിപ്പിക്കാൻ ഒരുങ്ങിയെന്നതും കോൺഗ്രസ്സിനെ പിടിച്ചു കുലുക്കുന്ന കാര്യങ്ങളാണ്. നിലവിൽ 11 എം എൽ എമാർ ഉണ്ടായിരുന്ന കോൺഗ്രസ്സിൽ നിന്നും 8 എം എൽ എമാർ രാജിവെച്ചപ്പോൾ അവശേഷിക്കുന്ന 3 എം എൽ എമാർ എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് കോൺഗ്രസ്സ്.
Comments