ന്യൂഡൽഹി: പശ്ചിമ ബംഗാൾ അദ്ധ്യാപക നിയമന കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ശക്തമാക്കി സിബിഐ. കേസുമായി ബന്ധപ്പെട്ട് ഒരു ഐടി കമ്പനിയുടെ ഡൽഹിയിലെയും കൊൽക്കത്തയിലെയും ഓഫീസുകളിൽ സിബിഐ പരിശോധനകൾ നടത്തുകയാണ്. ആറിടങ്ങളിലാണ് പരിശോധന.
അദ്ധ്യാപക നിയമന കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത അനുയായിയും സംസ്ഥാന മന്ത്രിയുമായിരുന്ന പാർത്ഥ ചാറ്റർജിയെയും കൂട്ടാളി അർപ്പിത മുഖർജിയെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങൾ കേസിൽ നിർണ്ണായകമായിരുന്നു.
കേസുമായി ബന്ധപ്പെട്ട് പാർത്ഥ ചാറ്റർജിയുടെ പേരിലുള്ള അനധികൃത സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. അർപ്പിത മുഖർജിയുടെ വീട്ടിൽ നിന്നും കോടിക്കണക്കിന് രൂപയും പിടികൂടിയിരുന്നു.
അദ്ധ്യാപക നിയമന കുംഭകോണത്തിൽ മമത ബാനർജിക്കും, അനന്തിരവനും തൃണമൂൽ കോൺഗ്രസ് നേതാവുമായ അഭിഷേക് ബാനർജിക്കും പങ്കുണ്ടെന്ന് ബിജെപി ആരോപിച്ചിരുന്നു. മമതയുടെ ആശീർവാദത്തോടെയാണ് തൃണമൂൽ നേതാക്കൾ പശ്ചിമ ബംഗാളിനെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നതെന്നും ബിജെപി വ്യക്തമാക്കിയിരുന്നു.
Comments