ലക്‌നൗ: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണത്തിലെ സുപ്രധാന ഘട്ടമായ അടിത്തറ പൂർത്തിയായതായി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. അടിത്തറ പൂർത്തിയായതോടെ ക്ഷേത്രത്തിന്റെ ഗർഭഗൃഹവും അഞ്ച് മണ്ഡപങ്ങളുടേയും നിർമ്മാണം ആരംഭിച്ചെന്നും നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണെന്നും ട്രസ്റ്റ് അംഗങ്ങൾ അറിയിച്ചു.
ഈ നൂറ്റാണ്ടിൽ ഇന്ത്യയിൽ നിർമ്മിച്ചിട്ടുള്ള ക്ഷേത്രങ്ങളെ താരതമ്യം ചെയ്യുമ്പോൾ കരുത്തിന്റെ കാര്യത്തിലും നിർമ്മാണത്തിന്റെ കൃത്യതയുടെ കാര്യത്തിലും അമ്പരപ്പിക്കുന്ന കണക്കുകളാണ് ട്രസ്റ്റ് പുറത്തുവിടുന്നത്. 21 അടി ഉയരമാണ് അടിത്തറയ്‌ക്കുള്ളത്. ആകെ 17,000 കൂറ്റൻ ശിലകളാണ് നിർമ്മാണത്തിന് ഉപയോഗിച്ചത്. സിമന്റോ അതുപോലുള്ള കല്ലുകളെ യോജിപ്പിക്കുന്ന യാതൊരു ആധുനിക നിർമ്മാണ രീതിയും ക്ഷേത്രത്തിനായി ഉപയോഗപ്പെടുത്തുന്നില്ല. പകരം കല്ലുകൾ പരസ്പരം കോർത്ത് ഒറ്റ ശിലയായി മാറ്റുന്ന പരമ്പരാഗത രീതിയിലാണ് അടിത്തറ നിർമ്മാണം നടന്നിരിക്കുന്നത്. അടിത്തറ 3500 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ പരന്ന് കിടക്കുന്ന കാഴ്ചപോലും ക്ഷേത്ര നിർമ്മാണം കാണാനെത്തുന്നവരെ അമ്പരപ്പിക്കുകയാണ്.
അടിത്തറയ്‌ക്കായി ഉപയോഗിച്ചിരിക്കുന്ന വലിപ്പമുള്ള ശിലകൾ ഓരോന്നിനും 3 ടൺ ഭാരം വീതമാണുള്ളത്. നാല് നിലയുള്ള ക്രെയിനാണ് ഓരോ ശിലയും ഉയർത്തി യഥാസ്ഥാനത്ത് വയ്‌ക്കാനായി ഉപയോഗിച്ചത്. ഓരോ ശിലയും അഞ്ചടി നീളവും രണ്ടര അടി വീതിയും മൂന്നടി ഉയരവും ഉള്ളവയാണ്. എല്ലാ ഗ്രാനൈറ്റുകളും കർണ്ണാടകയിലേയും ആന്ധ്രയിലേയും ഖനന മേഖലകളിൽ നിന്നാണ് എത്തിച്ചത്. ഈ ശിലകളുടെ അടിത്തറയിൽ നിന്നാണ് രാജസ്ഥാനിലെ അതിമനോഹരമായ മാർബിളുകളിൽ ശ്രീരാമക്ഷേത്ര ഭീത്തികളും മണ്ഡപങ്ങളും ഉയരുന്നത്. രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലെ ബാൻസി പഹാർപൂർ മേഖലയിൽ നിന്നുള്ള ശിലകളാണ് ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങൾക്കായി ഉപയോഗി ക്കുന്നത്. ഇവിടെ നിന്നുള്ള മക്രാനാ തൂവെള്ള മാർബിളുകളിലാണ് ശ്രീകോവിലും കവാട ങ്ങളും തറയും മറ്റ് അഞ്ച് മണ്ഡപങ്ങളും വാതിൽപ്പടികളും നിർമ്മിച്ചുകൊണ്ടിരിക്കുന്ന തെന്നും ട്രസ്റ്റ് അംഗങ്ങൾ പറഞ്ഞു.
Comments