ആലപ്പുഴ: സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമായി തുടരുന്നു. ആലപ്പുഴയിൽ സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിയെ തെരുവുനായ കടിച്ചു. എടത്വയിലെ സെന്റ് അലോഷ്യസ് സ്കൂൾ വിദ്യാർത്ഥിക്കാണ് നായയുടെ കടിയേറ്റത്. കാലിന് കടിയേറ്റ വിദ്യാർത്ഥിയെ എടത്വയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് തലവടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും എത്തിച്ചെങ്കിലും വാക്സിൻ ലഭ്യമായില്ല. തുടർന്ന് തിരുവല്ലയിലെ താലൂക്ക് ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി.
സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ഹൈക്കോടതിയുടെ ഇടപെടലും ഉണ്ടായിട്ടുണ്ട്. തെരുവുനായ വിഷയത്തിൽ ഇന്ന് വൈകിട്ട് പ്രത്യേക സിറ്റിങ് നടത്താനാണ് കോടതിയുടെ തീരുമാനം. പേവിഷ പ്രതിരോധത്തിനായി സർക്കാരും അടിയന്തര കർമ്മ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യ-തദ്ദേശ-മൃഗസംരക്ഷണ വകുപ്പുകൾ സംയുക്തമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. തെരുവുനായ ശല്യം രൂക്ഷമായ ഹോട്ട്സ്പോട്ടുകളിൽ സമ്പൂർണ വാക്സിനേഷൻ നടത്തും.
Comments