കൊച്ചി : ആലുവ – പെരുമ്പാവൂർ റോഡിന്റെ അവസ്ഥയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. റോഡ് കുഴിയാക്കിയിടാനാണെങ്കിൽ പിന്നെ എന്തിനാണ് പൊതുമരാമത്ത് വകുപ്പിന് എൻജിനീയർമാർ എന്ന് ഹൈക്കോടതി ചോദിച്ചു. കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവം ഭയപ്പെടുത്തുന്നതാണെന്നും ഹൈക്കോടതി പറഞ്ഞു. റോഡുകളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി പരാമർശം.
കുഴി കണ്ടാൽ എന്തുകൊണ്ട് ഉടൻ അടയ്‌ക്കുന്നില്ലെന്ന് കോടതി ചോദിച്ചു. ഇന്ന് കുഴികളിൽ വീണാണ് യാത്രക്കാർ മരിക്കുന്നത്. ഇപ്പോഴും 18-ാം നൂറ്റാണ്ടിലാണ് നമ്മൾ ജീവിക്കുന്നത് എന്നും കോടതി വിമർശിച്ചു.
ആളുകൾ മരിക്കുന്നത് കണ്ട് കോടതി നിശബ്ദമായിരിക്കില്ല. അപകടങ്ങൾ ഒഴിവാക്കാൻ ജില്ലാ കളക്ടർമാർ കണ്ണും കാതും തുറന്നിരിക്കണം. ആലുവ – പെരുമ്പാവൂർ റോഡ് അറ്റകുറ്റപ്പണി ചുമതലയുള്ള എഞ്ചിനീയർ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. ഹർജികൾ പരിഗണിക്കുന്നത് ഈ മാസം 19 ലേക്ക് മാറ്റി.
അതേസമയം ആലുവ – പെരുമ്പാവൂർ റോഡിൽ അറ്റകുറ്റപ്പണി ആരംഭിച്ചെന്ന് പൊതുമരാമത്ത് വകുപ്പ് കോടതിയെ അറിയിച്ചു.
Comments