ന്യൂഡൽഹി: ഡൽഹി കലാപക്കേസ് പ്രതി സഫൂറ സർഗാറിനെ ക്യാമ്പസിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കി ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല. സർഗാറിന്റെ അഡ്മിഷൻ റദ്ദ് ചെയ്ത നടപടിക്കെതിരെ സർവകലാശാലയിൽ വിദ്വേഷ മുദ്രാവാക്യങ്ങൾ മുഴക്കി സംഘർഷത്തിന് നേതൃത്വം നൽകിയതിനാണ് നടപടി.
ക്യാമ്പസിന് പുറത്തുള്ളവരെ സംഘടിപ്പിച്ച് ക്യാമ്പസിനുള്ളിൽ അനധികൃതമായി പ്രവേശിച്ച സഫൂറ, സ്ഥാപനത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചതായി സർവകലാശാല അറിയിച്ചു. സർവകലാശാലയിലെ വിദ്യാർത്ഥികളെ തന്റെ രാഷ്‌ട്രീയ ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ സഫൂറ ശ്രമിച്ചു. സർവകലാശാലയെ തന്റെ രാഷ്‌ട്രീയ പ്രചാരണത്തിനുള്ള വേദിയാക്കിയെന്നും സഫൂറയ്‌ക്കെതിരായ നടപടി വിശദീകരിച്ചു കൊണ്ട് അധികൃതർ വ്യക്തമാക്കി.
നേരത്തേ, പ്രോഗ്രസ് റിപ്പോർട്ട് മോശമായതിനെ തുടർന്ന് സഫൂറ സർഗാറിന്റെ പി എച്ച് ഡി രജിസ്ട്രേഷൻ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല റദ്ദാക്കിയിരുന്നു. നിശ്ചിത സമയത്തിനുള്ളിൽ പ്രബന്ധം സമർപ്പിക്കാൻ സഫൂറ തയ്യാറാകാത്തതും രജിസ്ട്രേഷൻ റദ്ദാക്കാൻ കാരണമായിരുന്നു.
2020 ഫെബ്രുവരിയിലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ യുഎപിഎ പ്രകാരം അന്വേഷണം നേരിടുകയാണ് സഫൂറ സർഗാർ.
Comments