തിരുവനന്തപുരം: ശുചിത്വം ഉറപ്പാക്കുന്ന പ്രധാനമന്ത്രിയുടെ പദ്ധതിയായ സ്വച്ഛ് ഭാരത് കേരളത്തിൽ ഫലപ്രദമായി നടപ്പിലാക്കിയാൽ തെരുവ് നായ ശല്യം കുറയ്ക്കാൻ കഴിയുമെന്ന് വി മുരളീധരൻ.മാലിന്യ സംസ്കരണമാണ് സംസ്ഥാനം നേരിടുന്ന വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. ശുചിത്വം ഉറപ്പാക്കുന്ന പ്രധാനമന്ത്രിയെ കേരള സർക്കാർ മാതൃകയാക്കി മുന്നോട്ട് പോകേണ്ട സമയം അതിക്രമിച്ചെന്നും മുരളീധരൻ പറഞ്ഞു.
തെരുവുകളും റോഡുകളും ശുചീകരിക്കാൻ കൂട്ടായ ശ്രമങ്ങളുണ്ടാകണം. ശുദ്ധമായ കടൽ നിലനിർത്തുന്നതിനും സമുദ്ര മലിനീകരണം കുറയ്ക്കുന്നതിനും വേണ്ടി പ്രധാനമന്ത്രി നടപ്പാക്കിയ സ്വച്ഛ് സാഗർ സുരക്ഷിത് സാഗർ ക്യാമ്പെയ്ൻ എല്ലാവരും ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോഗ്യകരമായ ഭാവിക്ക് ശുചിത്വമുള്ള പ്രകൃതിയെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ഭാവിതലമുറയോടുള്ള ഉത്തരവാദിത്തമായി കാണണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കക്ഷി രാഷ്ട്രീയമോ ജാതിമത ഭേദമോ ഒന്നുമില്ലാതെ പരിസ്ഥിതിക്ക് വേണ്ടി ഒന്നിക്കണമെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. ശുചീകരണ യജ്ഞത്തിൽ നിന്ന് സംസ്ഥാന സർക്കാർ പ്രതിനിധികൾ വിട്ടുനിന്നതിനേയും മന്ത്രി വിമർശിച്ചു. അന്താരാഷ്ട്ര തീരശുചീകരണ ദിനത്തിൽ കോവളത്ത് സംഘടിപ്പിച്ച തീരസംരക്ഷണ യജ്ഞം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments