കൊൽക്കത്ത: മമത ബാനർജി സർക്കാരിന്റെ അഴിമതിയെ തുറന്ന് കാണിച്ചുകൊണ്ട് സെക്രട്ടേറിയേറ്റിലേക്ക് ബിജെപി നടത്തിയ മാർച്ചിനെതിരെ ടി എം സി നേതാവ് മദൻ മിത്ര. സർക്കാരിനെതിരെ അനാവശ്യ സമരമാണ് ബിജെപി നടത്തുന്നത്. കൂടുതൽ കളിച്ചാൽ അവരെ തല്ലി ഒതുക്കാൻ 10 മിനിറ്റ് സമയം മതി. കമർഹട്ടി നിയോജക മണ്ഡലത്തിൽ നടന്ന ഒരു പൊതുയോഗത്തിൽ സംസാരിക്കവെയാണ് മിത്ര വിവാദ പ്രസ്താവന നടത്തിയത്.
പാർട്ടിയുടെ ഭാഗത്ത് നിന്നും അനുമതി ലഭിച്ചാൽ അവരെ അടിച്ചൊതുക്കാൻ നിസ്സാരമായി കഴിയും. പാർട്ടി നേതാക്കൾക്കെതിരെ അനാവശ്യ പ്രസ്താവനകൾ നടത്തുന്ന ബിജെപിക്കാരെ തങ്ങൾ അക്രമിക്കാനൊരുങ്ങിയാൽ അത് താങ്ങാനുള്ള കരുത്ത് അവർക്കുണ്ടാവില്ല എന്നാണ് മിത്ര പറഞ്ഞത്. അതേസമയം ബിജെപിക്കെതിരെ ടി എം സി നേതാവ് നടത്തിയ പ്രസ്താവന ഇതിനോടകം വിവാദമായി കഴിഞ്ഞു.
ടി എം സി നേതാവ് മദൻ മിത്ര നടത്തിയ പ്രസ്താവന ജനാധിപത്യ വിരുദ്ധവും അങ്ങേയറ്റം അപലപനീയവുമാണെന്ന് ബിജെപി തിരിച്ചടിച്ചു. അക്രമത്തിലൂടെ കീഴ്‌പ്പെടുത്താനാണ് ഉദ്ദേശമെങ്കിൽ അത് നടക്കില്ല. സംസ്ഥാന സർക്കാർ അഴിമതിയിൽ മുങ്ങി കുളിച്ച് നിൽക്കുമ്പൾ അതിനെ ചോദ്യം ചെയ്യുന്നവരുടെ വാ മൂടി കെട്ടുന്ന തൃണമൂൽ കോൺഗ്രസ്സ് നേതാക്കളുടെ പ്രവർത്തനങ്ങളെ ബിജെപി അർഹിക്കുന്ന അവഗണനയോടെ തള്ളി കളയുകയാണ്.
മുൻകാലങ്ങളിൽ സർക്കാരിന്റെ പിന്തുണയോടെ നടത്തിയ അക്രമങ്ങളിൽ നിരവധി ബിജെപി നേതാക്കളും പ്രവർത്തകരും അടുത്ത കാലങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. ജനാധിപത്യത്തെ കശാപ്പ് ചെയ്ത് അക്രമത്തിലൂടെ കീഴ്‌പ്പെടുത്താനാണ് ഉദ്ദേശമെങ്കിൽ അത് വെറും വ്യാമോഹമാണ്. അഴിമതി ഭരണം അവസാനിപ്പിക്കുന്നത് വരെ ജനാധിപത്യപരമായ രീതിയിൽ ബിജെപി പ്രതിഷേധിക്കും. അമർച്ച ചെയ്യാനും അടിച്ചൊതുക്കാനുമാണ് നീക്കമെങ്കിൽ അതിനെ നേരിടാൻ ഒരുക്കമാണെന്ന് ബിജെപി നേതൃത്വം പറഞ്ഞു.
Comments