കൊച്ചി: റോഡുകളുടെ തകർച്ചയിൽ രൂക്ഷവിമർശനം തുടർന്ന് ഹൈക്കോടതി. സംസ്ഥാനത്തെ റോഡുകളിൽ നടക്കുന്നത് ഭാഗ്യപരീക്ഷണമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. റോഡിൽ ഇറങ്ങുന്നവർ തിരിച്ച് ശവപ്പെട്ടിയിൽ പോകേണ്ടി വരരുതെന്നും കോടതി പറഞ്ഞു. ആലുവ-പെരുമ്പാവൂർ റോഡിന്റെ തകർച്ചയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം.
എന്നാൽ, സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് റോഡ് നവീകരിക്കുന്നുണ്ട് എന്നായിരുന്നു സർക്കാരിന്റെ മറുപടി. കാലവർഷം തുടങ്ങിയതിന് ശേഷമാണ് റോഡ് തകർന്നു തുടങ്ങിയതെന്ന് സൂപ്രണ്ടിംഗ് എൻജിനീയർ കോടതിയിൽ അറിയിച്ചു.
അതേസമയം ഈ റോഡിൽ വീണാണ് യാത്രികനായ കുഞ്ഞുമുഹമ്മദിന്റെ മരണം സംഭവിച്ചതെന്ന് കോടതി പറഞ്ഞു. ഇത് ഒഴിവാക്കാവുന്ന അപകടമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ റോഡുകളിൽ ഇറങ്ങുന്നവർ ഭാഗ്യം കൊണ്ടാണ് തിരിച്ചു വീട്ടിൽ എത്തുന്നത്. വളരെ ദയനീയമാണ് സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥയെന്നും കോടതി നിരീക്ഷിച്ചു.
Comments