ഭാരത് ജോഡോ യാത്രയ്‌ക്കിടെ വള്ളത്തിൽ ആർത്തുല്ലസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പുന്നമട കായലിൽ നടന്ന പ്രദർശന വളളംകളിയിൽ രാഹുൽ ഗാന്ധി പങ്കെടുത്തു. മത്സരത്തിന്റെ ഭാഗമായി വള്ളത്തിലിരുന്ന് ആവേശത്തോടെ ആഞ്ഞ് തുഴയുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. രാഹുൽ ഗാന്ധിയോടൊപ്പം എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും വള്ളത്തിലുണ്ട്. തുഴയുന്നതിനിടെ മുഖത്ത് വെള്ളം തെറിക്കുമ്പോൾ രാഹുൽ ഗാന്ധി തുടച്ച് കളയുന്നതും കാണാം. അതേസമയം, റാഹുൽഗാന്ധി എത്തിയത് കാൽനട യാത്രയ്‌ക്കാണോ, വിനോദ സഞ്ചാരത്തിനാണോ എന്ന് സമൂഹമാദ്ധ്യമങ്ങളിൽ പരിഹാസം ഉയരുകയാണ്.
ഭാരത് ജോഡോ യാത്ര ഇപ്പോൾ ആലപ്പുഴയിലാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി രാഹുൽ ഗാന്ധി മത്സ്യത്തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വാടക്കൽ മത്സ്യഗന്ധി ബീച്ചിലാണ് രാഹുൽ ഗാന്ധി തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തിയത്. സാധാരണക്കാരുടെ മക്കൾക്ക് വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കണം എന്നതിലോ തൊഴിൽ ലഭിക്കണമെന്നതിലോ സർക്കാരുകൾക്ക് താല്പര്യമില്ല. കേന്ദ്രസർക്കാരിന് ആകെ താല്പര്യം അവരുമായി അടുപ്പം പുലർത്തുന്ന രണ്ടോ മൂന്നോ സമ്പന്നരുടെ കാര്യങ്ങളിൽ മാത്രമാണ് എന്നിങ്ങനെ ചില രാഷ്‌ട്രീയ ആരോപണങ്ങളാണ് മത്സ്യത്തൊഴിലാളികൾക്ക് മുന്നിൽ രാഹുൽ ഗാന്ധി പറഞ്ഞത്.
കേരളത്തിൽ 19 ദിവസം നീളുന്ന ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്. ഇന്ത്യയെ ഒന്നിപ്പിക്കാനാണ് യാത്രയെന്നാണ് കോൺഗ്രസിന്റെ അവകാശവാദം. ഇങ്ങനെ വള്ളം കളിയും ചായക്കടകളിലെ ചർച്ചകളുമായി എങ്ങനെ ഇന്ത്യയെ ഒന്നിപ്പിക്കാനാണ് രാഹുൽ സ്വപ്‌നം കാണുന്നതെന്നാണ് വിമർശകരുടെ ചോദ്യം. യാത്രയ്‌ക്കിടെ രാഹുലിന്റെ ഓരോ പ്രവൃത്തിയും സമൂഹമാദ്ധ്യമങ്ങൾ വഴി അണികളിൽ എത്തിക്കാൻ കോൺഗ്രസ് കിണഞ്ഞു പരിശ്രമിക്കുന്നുമുണ്ട്.
Comments