ന്യൂഡൽഹി: മിഗ്-21 പോർവിമാനങ്ങളുടെ അവശേഷിക്കുന്ന നാല് സ്ക്വാഡ്രണുകളിൽ ഒന്ന് കൂടി പിൻവലിക്കാനൊരുങ്ങി ഇന്ത്യൻ വ്യോമസേന. ശ്രീനഗർ ആസ്ഥാനമായുള്ള നമ്പർ 51 സ്ക്വാഡ്രണാണ് സെപ്റ്റംബർ 30ന് ചരിത്രത്തിന്റെ ഭാഗമാകാനൊരുങ്ങുന്നത്. 2019 ഫെബ്രുവരി 27ന് പാകിസ്താന്റെ എഫ്-16 യുദ്ധവിമാനത്തെ പിന്തുടർന്ന് വെടിവെച്ചു വീഴ്‌ത്തിയ വീരോജ്ജ്വല പോരാട്ടം നയിച്ച് മടങ്ങിയെത്തിയ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ ഈ സ്ക്വാഡ്രന്റെ ഭാഗമായിരുന്നു.
2019 ഫെബ്രുവരി 14ലെ പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി ഫെബ്രുവരി 26ന് പാക് അധീന കശ്മീരിലെ ബലാക്കോട്ടിൽ കടന്നു കയറി ഇന്ത്യൻ വ്യോമസേന, മിറാഷ് 2000 പോർവിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ മിന്നലാക്രമണത്തിൽ, നിരവധി ജെയ്ഷെ മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 27നായിരുന്നു നിയന്ത്രണ രേഖയ്‌ക്ക് സമീപം വെച്ച് നടന്ന പോരാട്ടത്തിൽ അഭിനന്ദൻ പാക് പോർവിമാനം വെടിവെച്ച് വീഴ്‌ത്തിയത്. നിലവിൽ ഗ്രൂപ്പ് ക്യാപ്ടനാണ് വീരചക്ര അഭിനന്ദൻ വർദ്ധമാൻ.
കാലപ്പഴക്കം മൂലമാണ് മിഗ്-21 പോർവിമാനങ്ങൾ വ്യോമസേന പിൻവലിക്കുന്നത്. 2025ഓടെ അവശേഷിക്കുന്ന മൂന്ന് മിഗ്-21 സ്ക്വാഡ്രണുകൾ കൂടി ചരിത്രത്തിന്റെ ഭാഗമാകും. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ തേജസ് പോർവിമാനങ്ങളായിരിക്കും വ്യോമസേനയിൽ ഇനി മിഗ്-21ന്റെ സ്ഥാനം കൈയ്യടക്കുക.
Comments