കൊച്ചി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച ആലപ്പുഴ സ്വദേശിനി അമ്പിളി (39) യുടെ കൈകൾ ഇനി ഇറാഖി പൗരനായ യൂസിഫ് ഹസന് താങ്ങാകും. ബാഗ്ദാദിലെ ഇന്റീരിയർ കൺസ്ട്രക്ഷൻ തൊഴിലാളിയായിരുന്ന യൂസിഫ് ഹസൻ സയീദ് അൽ സുവൈനിയ്ക്ക് 2019 ഏപ്രിലിൽ നിർമ്മാണ സ്ഥലത്ത് മതിൽ തുരക്കുന്നതിനിടെ സംഭവിച്ച അപകടത്തിലാണ് കൈ നഷ്ടമാകുന്നത്. ജോലിക്കിടെ ഡ്രില്ലർ അപ്രതീക്ഷിതമായി ഉയർന്ന വോൾട്ടേജിലുള്ള ഇലക്ട്രിക് ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. പരിക്ക് ഗുരുതരമായിരുന്നതിനാൽ ഇരുകൈകളും കൈമുട്ടിന്റെ ഭാഗത്തുവച്ച് മുറിച്ചു മാറ്റേണ്ടതായി വന്നു.
രണ്ട് പെൺമക്കളടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ യൂസിഫിന് ഈ അപകടം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അപകടം നടന്ന് ആറ് മാസങ്ങൾക്കുശേഷം കൈമാറ്റിവയ്ക്കൽ ശസ്ത്രക്രിയയെപ്പറ്റി അറിയാൻ യൂസിഫ് കൊച്ചി അമൃത ആശുപത്രിയിലേക്കെത്തി.
കൈമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്ന ഏഷ്യയിലെ ചുരുക്കം ആശുപത്രികളിലൊന്നാണ് അമൃത. ഇറാഖിലെ ഡോക്ടർമാരിൽ നിന്ന് അമൃതയെപ്പറ്റി കേട്ടറിഞ്ഞാണ് യൂസിഫ് ഹസൻ കേരളത്തിൽ എത്തുന്നത്.
2021 ജൂലൈയിലാണ് യൂസിഫ് മരണാനന്തര അവയവദാനം വഴി കൈകൾ ലഭിക്കുന്നതിനായി കേരള ഓർഗൻ ഷെയറിങ് രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്തത്. ഒടുവിൽ 2022 ഫെബ്രുവരിയിൽ യൂസിഫിനെ തേടി ആ വിളിയെത്തി. ഫ്രെബുവരി 2 ന് ഡോ.സുബ്രഹ്ണ്യ അയ്യരുടെയും ഡോ.മോഹിത് ശർമ്മയുടെയും നേതൃത്വത്തിൽ 16 മണിക്കൂറുകളോളം നീണ്ട ശസ്ത്രക്രിയയ്ക്കെടുവിലാണ് യൂസിഫിന് ഇരുകൈകളും വിജയകരമായി തുന്നിച്ചേർത്തത്.
കർണാടക സ്വദേശിയായ അമരേഷിനും (25) അടുത്തിടെ അമൃത ആശുപത്രിയിൽ കൈമാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ഗുൽബർഗ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയിൽ (ജെസ്കോം) ജൂനിയർ പവർമാൻ ആയ അമരേഷിന് വർഷങ്ങൾക്കു മുമ്പ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റാണ് ഇരുകൈകളും നഷ്ടമായത്. ഇടതു കൈ തോളിനോട് ചേർന്നുള്ള ഭാഗത്തും വലതുകൈ കൈമുട്ടിന്റെ ഭാഗത്തു വച്ചുമാണ് മുറിച്ചു നീക്കിയത്.
വാഹനാപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച കൊല്ലം സ്വദേശി വിനോദിന്റെ കരങ്ങളാണ് അമൃത ആശുപത്രിയിൽ 18 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ വിജയകരമായി അമരേഷിന് തുന്നിച്ചേർത്തത്. വിനോദ് സഞ്ചരിച്ചിരുന്ന ബൈക്ക് സ്വകാര്യബസ്സുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനോദിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 2022 ജനുവരി 4 ന് മസ്തിഷ്കമരണം സംഭവിക്കുകയായിരുന്നു.
ജനുവരി 5 ന് ശസ്ത്രക്രിയയിലൂടെ കൈകൾ അമരേഷിന് വെച്ചുപിടിപ്പിച്ചു. ആശുപത്രിയിലെ സെന്റർ ഫോർ പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രകറ്റീവ് സർജറി വിഭാഗത്തിലെ ഡോ. സുബ്രഹ്മണ്യ അയ്യർ, ഡോ. മോഹിത് ശർമ്മ എന്നിവരുടെ നേതൃത്വത്തിലാണ് 20 സർജൻമാരും 10 അനസ്തേഷ്യ വിദഗ്ധരും ഉൾപ്പെടുന്ന സംഘം മണിക്കൂറുകളോളമെടുത്ത് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

ഷോൾഡർ ലെവലിൽ കൈകൾ തുന്നിച്ചേർക്കുന്നത് വളരെ അപൂർവമാണ്. ലോകത്തിൽ തന്നെ ഈ തരത്തിലുള്ള മൂന്നാമത്തെ ശസ്ത്രക്രിയയാണിതെന്ന് ഡോ. സുബ്രഹ്മണ്യ അയ്യർ പറയുന്നു. ഷോൾഡർ ലെവൽ ട്രാൻസ്പ്ലാന്റിന്റെ കാര്യത്തിൽ കൈ തോളിലേക്ക് കൂട്ടിച്ചേർക്കുന്നതിൽ പല സാങ്കേതികമായ ബുദ്ധിമുട്ടുകളുമുണ്ട്. ഇതിനെയെല്ലാം അതിജീവിച്ചാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഇരുവരുടെയും കൈകളുടെ പ്രവർത്തനം വീണ്ടെടുക്കാൻ ഫിസിയോതെറാപ്പി ചികിത്സയിലാണിപ്പോൾ. ഇരുവരെയും കാണാൻ അവയവ ദാതാക്കളുടെ അടുത്ത ബന്ധുക്കളും കഴിഞ്ഞ ദിവസം എത്തിയിരുന്നു.
2015 ജനുവരിയിൽ മനു എന്ന 30 വയസുകാരന് ശസ്ത്രക്രിയ നടത്തി ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിലുള്ള അമൃതയിലെ സർജറി സംഘമാണ് ഇന്ത്യയിൽ കൈമാറ്റ ശസ്ത്രക്രിയയ്ക്ക് തുടക്കമിട്ടത്. ഇതുവരെ അമൃതയിൽ ആകെ 11 പേർക്ക് കൈ മാറ്റിവയ്ക്കൽ ശസ്തക്രിയ നടത്തിയിട്ടുണ്ട്.















