ദിസ്പുര്‍: അസമില്‍ പ്രളയ സാഹചര്യം അതിരൂക്ഷമായി തുടരുന്നു. കനത്ത മഴയിലും കുത്തിയൊലിച്ചെത്തിയ വെള്ളപ്പൊക്കത്തിലും ഇതുവരെ 40 പേര്‍ മരിക്കുകയും 80 ഓളം പേരെ കാണാതാവുകയും ചെയ്തതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണെങ്കിലും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ വ്യക്തമാക്കി.
സംസ്ഥാനത്തെ 16-ലധികം ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം നേരിട്ട് ബാധിച്ചിരിക്കുന്നത്. അയല്‍ സംസ്ഥാനമായ നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് നദികളിലേക്ക് ഒഴുകിയെത്തിയ വന്‍ ജലപ്രവാഹമാണ് ശിവസാഗര്‍, ചരായ്ഡിയോ, ജോര്‍ഹട്ട്, ഗോലാഘട്ട് തുടങ്ങിയ കിഴക്കന്‍ അസം ജില്ലകളില്‍ വ്യാപക നാശനഷ്ടത്തിന് കാരണമായത്. കഴിഞ്ഞ ആറു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിതെന്ന് മന്ത്രി പീജുഷ് ഹസാരിക നിയമസഭയെ അറിയിച്ചു.
ബ്രഹ്‌മപുത്ര ഉള്‍പ്പെടെയുള്ള പ്രധാന നദികള്‍ അപകടനിലയ്‌ക്ക് മുകളിലൂടെ ഒഴുകുകയാണ്. ആയിരക്കണക്കിന് വീടുകളും കൃഷിഭൂമികളും വെള്ളത്തിനടിയിലായതോടെ നിരവധി കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയിട്ടുണ്ട്. റോഡുകളും പാലങ്ങളും തകര്‍ന്നതിനാല്‍ പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. ഇന്ത്യന്‍ സൈന്യം, വ്യോമസേന, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് എന്നിവയുടെ നേതൃത്വത്തില്‍ വ്യാപക രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
വ്യോമസേനയുടെ ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് ഒറ്റപ്പെട്ട ഗ്രാമങ്ങളിലേക്ക് ഭക്ഷണം, കുടിവെള്ളം, മരുന്ന് തുടങ്ങിയ അവശ്യസാധനങ്ങള്‍ എത്തിക്കുന്നുണ്ട്. സംസ്ഥാനത്തുടനീളം 500-ലധികം ദുരിതാശ്വാസ ക്യാമ്പുകളും പ്രവര്‍ത്തനം ആരംഭിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുമായി ടെലിഫോണില്‍ സംസാരിച്ചു. നാശനഷ്ടങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനായി കേന്ദ്ര മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട അന്തര്‍മന്ത്രാലയ സംഘം ഉടന്‍ അസം സന്ദര്‍ശിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
പുനരധിവാസത്തിനും അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മാണത്തിനും ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രം ഉറപ്പുനല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് ഭരണകൂടവും ദുരന്തനിവാരണ സേനയും അതീവ ജാഗ്രതയിലാണ്.















