തിരുവനന്തപുരം: സിഐടിയു പ്രവർത്തകരായ കെഎസ്ആർടിസി ജീവനക്കാർ മകളുടെ മുൻപിലിട്ട് അച്ഛനെ മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. മർദ്ദനമേറ്റേ പ്രേമന്റെ പരാതിയിലാണ് കാട്ടാക്കട പോലീസ് കേസെടുത്തത്.ആശുപത്രിയിൽ കഴിയുന്ന പ്രേമന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു കെഎസ്ആർടിസിയോട് വിശദീകരണം തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്ന മുറയ്‌ക്ക് കർശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.
ജീവനക്കാർ വളരെ ക്രൂരമായാണ് പെരുമാറിയതെന്നും 15 മിനിറ്റോളം മുറിയിൽ ബന്ദിയാക്കിയെന്നും പ്രേമൻ പറഞ്ഞു. മകളുടെ കൺസെഷൻ പുതുക്കാനായാണ് ഇയാൾ കാട്ടാക്കട ഡിപ്പോയിലെത്തിയത്. പഴയ കാർഡും ഫോട്ടോയും നൽകി. എന്നാൽ കൺസെഷൻ അനുവദിക്കണമെങ്കിൽ കോഴ്‌സ് സർട്ടിഫിക്കറ്റ് നൽകണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. മൂന്ന് മാസം മുൻപാണ് കോഴ്‌സ് സർട്ടിഫിക്കറ്റ് നൽകിയത്. മൂന്നു വർഷത്തെ ഡിഗ്രി കോഴ്‌സിന് പഠിക്കുന്നയാളോട് ഇടയ്‌ക്ക് സർട്ടിഫിക്കറ്റ് ചോദിക്കുന്നത് ബുദ്ധിമുട്ടാണെന്ന് പിതാവ് പറഞ്ഞു. ഇതാണ് ഇവിടുത്തെ നിയമം എന്നായിരുന്നു ജീവനക്കാരുടെ മറുപടി.
പരീക്ഷ നടക്കുന്നതിനാൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സമയം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കൺസെഷൻ നൽകാൻ ജീവനക്കാർ തയ്യാറായില്ല. ഇത്തരം പെരുമാറ്റങ്ങളാണ് കെഎസ്ആർടിസിയുടെ പ്രതിസന്ധിയ്‌ക്ക് കാരണമെന്ന് പ്രേമൻ പറഞ്ഞതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. പിന്നാലെ സിഐടിയു പ്രവർത്തകർ മകളുടെ മുന്നിലിട്ട് മർദ്ദിക്കുകയായിരുന്നു.
Comments