തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിന്റെ ക്ഷേമ പദ്ധതികൾ ആദിവാസി ഗ്രാമത്തിലെത്തി വിശദീകരിച്ച് കേന്ദ്ര കൃഷി, കർഷക ക്ഷേമ സഹമന്ത്രി ശോഭാ കരന്തലജെ. പ്രധാനമന്ത്രി ഉജ്ജ്വൽ യോജനയും ജൽ ജീവൻ മിഷനും പിഎം കിസാൻ പദ്ധതിയും ജൻ ഔഷധിയും ഉൾപ്പെടെയുളള ജനക്ഷേമപദ്ധതികൾ മന്ത്രി അക്കമിട്ട് വിശദീകരിച്ച് നൽകി. അതിന്റെ ഗുണഭോക്താക്കളാകാനും ആഹ്വാനം ചെയ്തു.
ഗോത്ര വിഭാഗങ്ങളുടെ പുരോഗതിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള എൻഡിഎ സർക്കാർ കൈക്കൊളളുന്ന നടപടികളും ക്ഷേമ പദ്ധതികളും മന്ത്രി വിശദീകരിച്ചു. ഗോത്ര വിഭാഗങ്ങളിൽ നിന്നുളള പരമ്പരാഗത കർഷകരെ ഉൾപ്പെടെ സഹായിക്കുന്നതിനുളള പദ്ധതികൾ മന്ത്രി അവരുടെ ശ്രദ്ധയിൽപെടുത്തി.
വിവിധ പരിപാടികൾക്കായി കേരളത്തിലെത്തിയപ്പോഴായിരുന്നു ശോഭാ കരന്തലജെ ഞാറാനീലി ആദിവാസി ഗ്രാമത്തിൽ എത്തിയത്. വനവാസിക്കുടിയിലെ വെറും തറയിൽ ഇലയിട്ട് അമ്മമാർക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ച ശോഭാ കരന്തലജയെ സ്‌നേഹം കൊണ്ട് വീർപ്പുമുട്ടിച്ചാണ് അവർ മടക്കി അയച്ചത്.
നേരത്തെ സിഎംഎൽപിഎസ് നാവായിക്കുളം സ്‌കൂളിൽ സുകന്യ സമൃദ്ധിയോജന പബ്ലിക് പ്രൊവിഡന്റ് ഫണ്ട് പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ വേണ്ടിയാണ് സുകന്യ സമൃദ്ധിയോജന പദ്ധതിയെന്ന് ശോഭാ കരന്തലജെ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ആവിഷ്‌കരിച്ച ഈ പദ്ധതിയിൽ എല്ലാ പെൺകുട്ടികളെയും ഭാഗമാക്കണമെന്നും മന്ത്രി പറഞ്ഞു. എസ്എസ് വൈ പാസ് ബുക്കുകളും മന്ത്രി വിതരണം ചെയ്തു.
പിന്നീട് ജനപ്രതിനിധികളുമായും മന്ത്രി കൂടിക്കഴ്ച നടത്തി. ഈ യോഗത്തിൽ പങ്കെടുക്കാൻ വരുന്ന വഴി അപകടത്തിൽപെട്ട നെടുമങ്ങാട് നഗരസഭ കൗൺസിലർമാരായ സുമയ്യ മനോജ്, വിനോദിനി എന്നിവരെ ഗോകുലം മെഡിക്കൽ കോളേജിലെത്തി മന്ത്രി നേരിൽ കണ്ടു വിവരങ്ങൾ തിരക്കി. വൈകിട്ട് നെടുമങ്ങാട് ബൂത്ത് നമ്പർ 156 ലെ പ്രവർത്തകരുമായും മന്ത്രി ആശയവിനിമയം നടത്തി.
Comments