തിരുവനന്തപുരം: വീട് ജപ്തി ചെയ്യുമെന്ന് നോട്ടീസ് പതിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേരള ബാങ്കിനെ ന്യായീകരിച്ച് ചെയർമാനും സിപിഎം നേതാവുമായ ഗോപി കോട്ടമുറിക്കൽ. വിദ്യാർത്ഥിനി ജീവനൊടുക്കിയത് ജപ്തി നോട്ടീസ് പതിച്ചതുകൊണ്ടാണെന്ന് കരുതുന്നില്ലെന്നും മറ്റെന്തെങ്കിലുമാകാം മരണകാരണമെന്നുമാണ് ഗോപി കോട്ടമുറിക്കലിന്റെ വാദം. വിഷയത്തിൽ പോലീസ് അന്വേഷണം നടക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
ഇടപാടുകാരോട് കേരള ബാങ്ക് ജീവനക്കാർ മോശമായി പെരുമാറാറില്ല. ജപ്തി ബോർഡ് സ്ഥാപിക്കുന്നതിന്റെ മാർഗരേഖ എങ്ങനെ ആകണമെന്ന് തയ്യാറാക്കിയിട്ടുണ്ട്. . അതനുസരിച്ചാണ് അവ സ്ഥാപിക്കുന്നത്. വായ്പ കുടിശ്ശിക തിരിച്ചടയ്‌ക്കാൻ കഴിയാതായപ്പോൾ ഇവർക്കെതിരെ ഒരു സ്റ്റെപ്പ് നീങ്ങി എന്നാല്ലാതെ ആത്മഹത്യ ചെയ്ത കുട്ടിയുടെ കുടുംബത്തിനോട് പകയോ വിദ്വേഷമോ ബാങ്കിനില്ലെന്നും അദ്ദേഹം വിവരിച്ചു.
ജില്ലയിൽ എവിടെയൊക്കെയാണ് ഇത്തരം ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളതെന്ന് അന്വേഷിക്കുന്നുണ്ട്. വായ്പ നടപടിയെ തുടർന്നാണോ കുട്ടി ആത്മഹത്യ ചെയ്തതെന്ന് അന്വേഷിച്ച് കണ്ടെത്തിയാലേ ബോധ്യമാകു. വായ്പ നൽകിയതിന്റെ പേരിൽ 1260 കോടി രൂപ കേരള ബാങ്കിന് കുടിശ്ശികയുണ്ടെന്ന് കോട്ടമുറിക്കൽ വ്യക്തമാക്കി.
സർക്കാർ ഉദ്യോഗത്തിൽ നിന്ന് വിരമിച്ചവരാണ് നിക്ഷേപത്തിനായി കൂടുതലായും ഇത്തരം ബാങ്കുകളെ ആശ്രയിക്കുന്നത്. അവരുടെ നിക്ഷേപമാണ് വായ്പയായി നൽകുന്നത്. അവർ പണം തിരികെ ചോദിക്കുമ്പോൾ കൊടുക്കാൻ ബാങ്ക് ബാദ്ധ്യസ്ഥരാണ്. ഈ പണം കൈമാറാനുള്ള ഏക മാർഗം വായ്പ എടുത്തവരെ കൊണ്ട് തിരിച്ചടപ്പിക്കുക എന്നത് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോഴുള്ള ട്രെൻഡ് അനുസരിച്ച് എടുത്ത വായ്പ തിരിച്ച് കൊടുക്കരുതെന്നാണ് ചിലർ പറയുന്നതെന്ന് മാദ്ധ്യമ പ്രവർത്തകരെ കുറ്റപ്പെടുത്തി അദ്ദേഹം സൂചിപ്പിച്ചു. ആത്മഹത്യകളും, വീടൊഴിപ്പിക്കൽ പോലുള്ള സംഭവങ്ങളും വല്യ എന്തോ സംഭവമാണെന്ന ട്രാജഡിയാണ് പറഞ്ഞു പരത്തുന്നത്. ഇത് അങ്ങേയറ്റം ഖേദകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments