ന്യൂഡൽഹി : ഹിജാബ് ധരിക്കുന്നത് ഇസ്ലാമിൽ അനിവാര്യമായ ഒരു മതാചാരമല്ലെന്ന് കർണാടക സർക്കാർ. ഇറാനിൽ സ്ത്രീകൾ നടത്തുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധത്തെ ഉദ്ധരിച്ചാണ് കർണാടക സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ ഇക്കാര്യം അറിയിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചത് ഭരണഘടനാ വിരുദ്ധമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമത്വവും തുല്യതയുമാണ്് യൂണിഫോം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇറാൻ പോലുള്ള മുസ്ലീം രാജ്യങ്ങളിൽ പോലും സ്ത്രീകൾ എല്ലാവരും ഹിജാബ് ധരിക്കുന്നില്ല. അവർ ഹിജാബ് വിരുദ്ധ പ്രതിഷേധവുമായാണ് തെരുവിൽ ഇറങ്ങുന്നത്. എന്നാൽ മതേതര രാജ്യമായ ഇന്ത്യയിൽ എന്തിനാണ് ഇത്രയും തീവ്രമായ നയങ്ങൾ എന്ന് അദ്ദേഹം ചോദിച്ചു. ഹിജാബ് അനുവദനീയമാണ് എന്നാണ് ഖുർആനിൽ പറയുന്നത്.. അത്യാവശ്യം എന്നല്ലയെന്നും അദ്ദേഹം വ്യക്തമാക്കി.
മതപരമായ ഒരു ഐഡന്റിറ്റി പാടില്ലെന്നും മതേതര സ്‌കൂളുകളിൽ യൂണിഫോം ധരിക്കണമെന്നുമാണ് ചട്ടത്തിൽ പറയുന്നത്. പ്രശ്നങ്ങൾക്കെല്ലാം കാരണം പോപ്പുലർ ഫ്രണ്ടിന്റെ പ്രചാരണമാണെന്നും മേത്ത ആരോപിച്ചു. 2021 വരെ ആർക്കും ഹിജാബ് ധരിക്കണമെന്ന് നിർബന്ധമില്ലായിരുന്നു. എന്നാൽ പോപ്പുലർ ഫ്രണ്ട് ഹിജാബ് പ്രചാരണം നടത്തി കുട്ടികളുടെ മനസിൽ വർഗീയ വിഷം കുത്തിവെയ്‌ക്കുകയായിരുന്നു എന്നും മേത്ത വ്യക്തമാക്കി.
Comments