ആലപ്പുഴ: കേരളത്തിലെ തെരുവ് നായ ശല്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി മുൻ മന്ത്രി ജി.സുധാകരൻ. അപകടകാരികളായ തെരുവുനായ്‌ക്കളെ കൊന്നൊടുക്കാൻ സംസ്ഥാനത്ത് നിലവിലുള്ള നിയമം പര്യാപ്തമാണെന്നും, പിന്നെന്തു കൊണ്ടാണ് നടപടി എടുക്കാൻ വൈകുന്നതെന്നും ജി.സുധാകരൻ ചോദിച്ചു. തെരുവ് നായ ശല്യത്തിനെതിരെ ആലപ്പുഴ ബീച്ചിൽ ടീം ആലപ്പി സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരുവ് നായ നിർമാജനം ചെയ്യുന്നതിനായി കേന്ദ്ര നിയമത്തെ ഭയപ്പെടേണ്ട കാര്യമില്ല. മനുഷ്യരെയും വളർത്തു മൃഗങ്ങളെയും കടിച്ചു കുടയാൻ തെരുവ് നായ്‌ക്കൾക്ക് ഭരണഘടനാനുസൃതമായ അവകാശം നൽകിയിട്ടുണ്ടോ എന്ന് ന്യായാധിപന്മാർ വ്യക്തമാക്കണമെന്നും സുധാകരൻ പറഞ്ഞു. തെരുവു നായകളെ കൊല്ലാൻ പാടില്ലെന്ന് വിധി പുറപ്പെടുവിക്കുന്നവർ ഇക്കാര്യത്തിൽ സമാധാനം പറയാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരുവ് നായ്‌ക്കളുടെ അക്രമണവുമായി ബന്ധപ്പെട്ട വിഷയത്തിൽ നാട്ടിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ താൻ ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ ഇനി മുതൽ സമൂഹ മാദ്ധ്യമങ്ങളിലടക്കം ഇതിനെതിരെ പ്രതികരിക്കുമെന്ന് സുധാകരൻ പറഞ്ഞു. അധികൃതർ നടപടി എടുക്കുന്നവരെ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനംതിട്ടയിൽ തെരുവ് നായയുടെ ആക്രമണത്തിൽ പേവിഷ ബാധയേറ്റ് മരിച്ച അഭിരാമിയുടെ മാതാപിതാക്കളും പരിപാടിയിൽ പങ്കെടുത്തിരുന്നു.
Comments